Christmas Bell Widget

Sunday, December 4, 2011

പാർസികളുടെ നാട്ടിൽ

ടൂറിസ്റ്റ് വിസ അവസാനിച്ചു തുടങ്ങിയപ്പോഴാണ് യു എ ഇ യിൽ നിന്നും പുറത്തു പോകുന്നതിനെ കുറിച്ച് ഞാനും വേവലാതിപെട്ടത്.. തൊഴിൽ വിസ അപ്രൂവൽ ആയങ്കിലും വന്നതു ടൂറിസ്റ്റ് വിസ എന്ന മാരണം കൊണ്ടായതിനാൽ പുറത്തു പോയേ പറ്റൂ എന്ന നിയമപ്രശനം എന്നെയും കുഴക്കി, അവസാനം പാർസികളുടെ നാട്ടിലേക്ക് ഒന്നു യാത്രപോയാലോ എന്നു മാനേജർ തിരക്കിയപ്പോൾ എന്റെ ഒരിക്കൽ കൂടിയുള്ള നാട്ടിൽ പോക്കിന് കരിനിഴൽ വീണു ഒപ്പം ഒരു മരണ ഭയവും ,…


(google)


തിരക്കിട്ട് ഇന്നലെ രാത്രി ജേഷടന്റെ അടുത്ത് വന്നത് കുറച്ച് താമസിച്ചതിനാൽ എണിക്കാൻ ഒരു മടി തോന്നി, വീണ്ടും പുതപ്പിലേക്ക് പുതഞ്ഞപ്പോൾ ഇക്ക വിളിച്ചു.. “നീ വേഗം റെഡിയായി ആ കിഷ് എയർ ലൈനിൽ വിളിച്ചു പോക്ക് കൺഫേം ചെയ്യ് “. ശ്വസനയിൽ പതിഞ്ഞ സ്വരം. ഞാൻ മനസ്സില്ലാ മനസ്സോടെ ഫോണെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി പത്ത് മണി..

എട്ട് മണിയോടെ എമിഗ്രേഷൻ ക്ലിയർ ചെയ്തു ഡിപ്പാർച്ചർ ഗേറ്റിലിലുള്ള പതിവ് കാത്തിരിപ്പ് ഒരു പക്ഷെ കഴിഞ്ഞ ഇന്നലെയെകുറിച്ചും നാളെയുടെ പ്രതീക്ഷകളെകുറിച്ചും പ്രവാസികൾ ധാരാളമായി ചിന്തിക്കുന്നത് ഈ വെയിറ്റിംഗ് സീറ്റിൽ ഇരുന്നുകൊണ്ടാണെന്നു തോന്നുന്നു, ചിലർക്കവിടെ സന്തോഷമാകും, മക്കളെ, ഭാര്യയെ, അമ്മയെ കാണാൻ പോകുന്നതിന്റെ മണിക്കുറുകൾക്കു മുന്നെയുള്ള ഒരു ചിന്താസീറ്റ്, ചിലരുടെ മുഖം കരുവാളിക്കുന്നതും കാണാം പ്രതീക്ഷയില്ലാത്ത , പണം ഇല്ലാത്ത്അ നാളെയുടെ അവസ്വ്ഥയെ കുറിച്ച് .. ഒരു എത്തും പിടിയും കിട്ടാത്ത ഒരു മുൾ കസേരയിൽ ഇരിക്കുന്നപോലെ …ഓരോ യാത്രക്കിടയിലും നാമോരുത്തരും കാണുന്ന സ്ഥിരം കാഴ്ചകളാണത്. വരുന്ന വേളയിൽ പ്രിയ സുഹുത്ത് സുഹാസ് അജ്മാൻ നൽകിയ പുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോൾ വായനക്ക് ഒരു രസം കിട്ടാത്ത പോലെ തോന്നി, പുസ്തകം വീണ്ടും ബാഗിലേക്ക്…

കിഷ് എയറിനു ധാരാളം ആളുകൾ വന്നുകൊണ്ടിരിക്കുന്നു . വിരലിലെണ്ണാവുന്ന ഇറാൻ സ്വദേശികളും, പിന്നെ വിസ ചേഞ്ജ് ചെയ്യാൻ വേണ്ടി പോകുന്ന, ഫിലിപ്പിൻ , ഇന്ത്യ, ശ്രീലങ്ക,ഈജിപ്ത്, ആഫ്രിക്കൻ ഇത്യാദി രാജ്യങ്ങളിലെ ആളുകൾ മാത്രം. കല പില കൂട്ടി ഫിലിപ്പിനോകൾ ഡിപ്പാർച്ചർ ഗേറ്റ് ശബദമുഖരിതമാക്കുന്നു.എവിടെ ചെന്നാലും വലിയവായിൽ ചിരിക്കാൻ ഫിലിപ്പിനോകളെ പോലെ ആർക്കും കഴിയില്ല എന്നതൊരു നഗനസത്യമാണ്, ഒന്നിനോടും കെട്ടു പിണയാത്ത ജീവിത ശൈലിയാണ് ഈ ഫിലിപ്പിനോകൾ, ചില സമയത്ത് അവരുടെ സ്വാതന്ത്രത്തെ കുറിച്ചോറ്ക്കുമ്പോൾ അസൂയ വരും. ഒരു റൂമിൽ കൂട്ടിയിട്ടിരിക്കുന്ന രണ്ടു ഡബ്ല് കട്ടിലിൽ ഒരു കർട്ടന്റെ മറവിൽ ജീവിക്കുന്ന നാല് ഫാമിലികൾ ,ലോകത്തൊരാൾക്കും ജീവിക്കാൻ കഴിയാത്ത ജീവിത സമത്വമാണ് അവർ കാണിച്ചു തരുനത്.

ചില ആളുകൾ ഒറ്റക്കും തെറ്റക്കും വരുന്ന സ്ത്രീകളെ പഞ്ചാരയിൽ കുളിപ്പിക്കാൻ ഇപ്പഴേ ശ്രമം തുടങ്ങിയിരിക്കുന്നു, അല്ലെങ്കിലും നാട്ടുകാർ കാണാത്തിടത്ത് കണ്ണു ചിമ്മി പാൽ കുടിക്കുന്നത് ഓരോരുത്തരും ഇഷ്ടപ്പെടുന്നുണ്ട് എന്നു തോന്നുന്നു, ഒരു ഇറാനി വിക്യതി പയ്യൻ ട്രോളിയുടെ മുകളിൽ കയറി സർക്കസ് നടത്തുന്നു, അതുകണ്ട് അവന്റെ ഉമ്മ നിയന്ത്രിക്കാൻ കഴിയാത്ത അരിശം വലിയ പൊട്ടിച്ചിരിയാക്കി മാറ്റി, ആരൊക്കെയോ ആ കുട്ടിയെ പ്രാകുന്നുമുണ്ട്. വീണ്ടും ബാഗില്ല് നിന്നും മാഫിയ എന്ന പുസ്തകം എടുത്തു വായിക്കാൻ ഒരു ശ്രമം കൂടി നടത്തി പാതിനിർത്തിയ ഒരു വായന ആണത്, ദാവൂദും , ചോട്ടായും തുടങ്ങി ലോകത്തിലെ സകലമാന വ്യത്തികെട്ടവനും വളർന്നതെങ്ങനെയെന്നു ചൂഴ്ന്നെടുത്തെഴുതിയ ഗ്രന്ദം. പക്ഷെ ഒരു മലയാള തമിഴ് ചുവന്ന പൊട്ടിച്ചിരി എല്ലാം തകർത്തു. നേരെ അപ്പുറത്ത് ഒരു തട്ച്ചു വീർത്ത , മര്യാദ ലവലേശമില്ലാത്ത താത്തയെ ഏകദേശം ഇരുപത്തിനാല് വയസ്സ് പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ കറക്കി എടുക്കാൻ ശ്രമിക്കുന്നു.. കാഴ്ചയിൽ തന്നെ ഒരു അരോചകത്വം ആ സ്ത്രീയിൽ ഉണ്ട് , ശരീരത്തിനു ചേരാത്ത നിറവും , കറുത്ത മൂക്കിലെ ചുവന്ന മൂക്കുത്തിയും, സംസാരവും, അവരുടെ സംസാരം മുറുകിയപ്പോൾ അവൾ എഴുനേറ്റു പോയി ഡൂട്ടി ഫ്രീയിൽ നിന്നും ഒരു ചെറിയ ഫാൽക്കൺ ശിൽപ്പം അവനു സമ്മാനിച്ചു, ഒരു സ്നേഹ സമ്മാനം, ….

സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു എന്നിട്ടും വിമാനത്തിന്റെ വിവരമൊന്നും കേൾക്കുന്നില്ല, എയർപോർട്ടിലെ കോളാമ്പിയിൽ നിന്നും കിളിനാദവും ഇല്ല, ഡിപ്പാർച്ചർ ഗേറ്റിൽ ഒരു ഇൻചാർജ് നിൽക്കുന്നുണ്ട്, കാഴ്ചയിൽ ഒരു മലയാളിയെന്നു തോന്നിക്കും, അവനോടെ അരാഞ്ഞപ്പോൾ വിമാനം കിഷിൽ നിന്നും എത്തിയിട്ടില്ല എന്നറിഞ്ഞു. ഇനിയും ഒരു മണിക്കൂർ എടുക്കും, കാഴ്ച എയർപ്പോർട്ടിലെ വലിയ ടെലിവിഷനിലേക്ക് മാറ്റി. സി എൻ എൻ ചാനലിൽ ഐ റിപ്പോർറ്റ് കാണിക്കുന്നു.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരുന്നുകൾ ഭക്ഷണം കിട്ടാതെ , വിദ്യഭ്യാസം കിട്ടാതെ ജീവിക്കുന്നതിന്റെ ചിത്രങ്ങൾ മനസ്സിനെ നോവിക്കുന്നു..അവരെ പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്ന ലോകത്തിലെ സുമനസ്സുകൾക്ക് മനസ്സിൽ നന്ദി പറഞ്ഞു.

ഒരു മണിക്കൂറിനു ശേഷം എയർ പോർട്ടിലെ കിളിനാദം മുഴങ്ങി.. കിഷ് യാത്രക്കാർ വരിവരിയായി ഡിപ്പാർച്ചർ ഗേറ്റിലേക്ക് നീങ്ങികൊണ്ടിരുന്നു. കിഷ് എയർ എത്തിയിരിക്കുന്നു. മനസ്സിൽ ഒരു ആധിയും….

കിഷ് എയർ വിമാനത്തെ കുറിച്ച് ആധിയോടെ മാത്രമേ എല്ലാവരും പറഞ്ഞിട്ടുള്ളൂ.. മരണം മുഖത്തോടു മുഖം കാണുന്ന ആകാശ യാത്ര. ഒരിക്കൽ ഷാർജയിൽ വെച്ച് കിഷ് എയർ തകർന്ന് മുഴുവൻ പേരും മരണപെട്ടിരുന്നു. അതിനു ശേഷം ദ്വീപിലേക്കുള്ള മുഴുവൻ സർവ്വീസുകളും ദുബൈയിൽ നിന്നും നിർത്തിവെച്ചതാണ്. ദുബൈയിൽ നിന്നും വിമാനം നിലച്ചാൽ പിന്നെ ദ്വീപുകാരുടെ ജീവിതം ദുരിതതരമാണ്, അതു മനസ്സിലാക്കിയതു കൊണ്ടാവാം യു എ ഇ ഗവണ്മെന്റ് വീണ്ടും സർവ്വീസ് പുനരാരംഭിക്കാൻ അനുമതി നൽകിയത്.

ഞങ്ങളുടെ വിമാനം ഞാൻ സ്വപനം കണ്ടതു പോലെ അതെ ചെറുതായിരുന്നില്ല, ഏകദേശം ഒരു എയർ ഇന്ത്യ എക്സ്പ്രസിന്റെ വലിപ്പം ഉണ്ടായിരുന്നു അതിന്. ഒരു 150-200 യാത്രക്കാർ ഉൾകൊള്ളാവുന്ന വിമാനം. വിമാനത്തിൽ കയറുമ്പോൾ തന്നെ എയർ ഹോസ്റ്റസ് പാർസിയിലും ഇംഗ്ലീഷിലും വരവേൽ‌പ്പ് നേരുന്നു, ചുണ്ടിൽ ക്രിത്രിമമായി പറയുന്ന രീതിആയിരുന്നില്ല അവരുടെത് അതു കൊണ്ടു തന്നെ ഒരു മന്ദസ്മിതം ആ മുഖത്തൊളിഞ്ഞിരുന്നു. എയർ ഹോസ്റ്റസ് നീല ഡ്രസിംഗ് കോഡായിരുന്നു അവരുടെത്. അതു തന്നെയാണ് , ദ്വീപിൽ ഞാൻ കണ്ട മിക്ക സ്ത്രീകളുടെയും വസ്ത്രധാരണ. ഒരു പക്ഷെ അവരുടേ ദേശീയ വസ്ത്രം ആയിരിക്കാം അത്. പർദ്ധയെക്കാളുപരി ഒരേസമയം തന്നെ ജോലിക്കും യാത്രകൾക്കും എല്ലാം തന്നെ ആ വസ്ത്രധാരണം വളരെയധികം സഹായകമാണ്. എന്റെ സീറ്റ് ഏറ്റവും ഒടുവിലായിരുന്നു, എന്റെ അടുത്തായി ചാവക്കാട്ടുകാരൻ നിയാസ് എന്ന സുഹുത്തും ഇടം പിടിച്ചു,ആദ്യമൊക്കെ സംസാരിക്കാൻ ഒരു വിമുഖത കാട്ടിയെങ്കിലും പിന്നീട് മൂന്നു ദിവസം എന്റെ ഉറ്റസുഹുത്തായി മാറി നിയാസ്.

ഇറാനികൾ മധുരം ധാരാ‍ളം ഇഷ്ടപെടുന്നവരാണ്.അതു പോലെ മധുരം കൊണ്ട് സൽക്കരിക്കാനും , ഇറാനിയൻ സ്വീറ്റ്സ് ഗൾഫ് മേഖലയിലൊക്കെ പ്രസിദ്ധവുമാണ്. അതവരുടെ ആതിഥേയ മാനോഭാവത്തിലും പ്രകടമാണ്.അതുകൊണ്ടാകണം വിമാനം പുറപ്പെടുന്നതിനു മുന്നെ ഒരു ഇറാനിയൻ ചോക്ലേറ്റ് എല്ലാവർക്കും എയർ ഹോസ്റ്റസ് സമ്മാനിക്കുന്നത്, ചോക്ലേറ്റ് കൊട്ടയിൽ നിന്നും ഒന്നെടുത്ത് മറ്റൊന്നു കൂടി എടുക്കാൻ തുനിഞ്ഞപ്പോഴേക്കും എയർ ഹോസ്റ്റസ് അടുത്ത വരിയിലേക്ക് വിതരണം തുടങ്ങിയിരുന്നു, എന്റെ മനസ്സ് വായിച്ചതു കൊണ്ടാവണം ഒരിക്കൽ കൂടി എന്റെടുത്ത് വന്ന് ഇഷ്ടമുള്ളത്ര എടുക്കാൻ അവർ പറഞ്ഞത്. അതുകേട്ടപ്പോൾ മനസ്സിൽ മധുരം നിറഞ്ഞു. എയർ ഹോസ്റ്റസുമാർക്ക് പൊതുവെ ഉള്ള ജാഡ ഇല്ലാത്ത ഒരു ഇറാനിയൻ ഗ്രാമ പെൺകൊടിയായേ എനിക്കവരെ സങ്കൽ‌പ്പിക്കാൻ കഴിഞ്ഞുള്ളൂ..വിമാനത്തിൽ സെക്കൂരിറ്റി ഇൻഫോർമേഷൻ അനൌൺസ് ചെയ്യുന്ന സമയത്ത് അവർസ്വീറ്റിനടിയിൽ കുടുങ്ങിപ്പോയെ ലൈഫ് ജാ‍കറ്റ് പുറത്തെടുക്കാൻ ശ്രമം പരാജയപ്പെട്ട് അവസാനം പുഞ്ചിരിച്ചുകൊണ്ട് പുറകിലെ ആളെ ചൂണ്ടികാട്ടി..!

വിമാനം അത്ര നല്ലതൊന്നും ആയിരുന്നില്ല. വിമാനത്തിന്റെ എഞ്ചിന്റെ ശബ്ദം അതിന്റെ പഴക്കത്തിന്റെ മുഴക്കം തന്നെ ആയിരുന്നു. ഞാനിരുന്ന്തോ ഏറ്റവും പിൻഭാഗത്തായി എഞ്ചിന്റെ ശബ്ദം ഒരേസമയം എന്നെ അലോസരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. വിമാനം പറന്ന് സേഫ് മോഡിലെത്തിയ ഉടനെത്തന്നെ എയർ ഹോസ്റ്റസ് വീണ്ടും ഭക്ഷണം വിളമ്പാൻ തുടങ്ങി.. രാത്രി പട്ടിണിയായ എനിക്കു തെറ്റി ഇത്തവണയും ചോക്ലേറ്റും കേക്കും പിന്നെ ഒരു പാക്കറ്റ് കടലമണിയും ഒരു ജൂസും. അതു കഴിച്ചു കഴിഞ്ഞതും വിമാനം താഴാൻ തുടങ്ങി. ദുബായിൽ നിന്നും ഒരു കടലമണി ദൂരമകലെ മാത്രം ഈ ഇറാൻ എന്നത് എന്നെ അൽഭുതപ്പെടുത്തി. അകലെ സാഗരത്തിൽ ഒരു കപ്പൽ ഓളങ്ങളെ വകഞ്ഞുമാറ്റി പുളഞ്ഞു പോകുന്ന മാസ്മരിക ചിത്രം വിമാനത്തിന്റെ നീണ്ട ലൈറ്റിന്റെ പ്രകാ‍ശത്തിൽ ഞാൻ കണ്ടു.. കൺകുളിർക്കുന്ന ചിത്രം… അങ്ങനെ ഞങ്ങൾ കിഷ് എന്ന ഇറാൻ ദ്വീപിൽ നിമിഷങ്ങൾക്കുള്ളിൽ കാൽ കുത്താൻ പോകുകയാണ്…

കിഷ് എന്ന കൊച്ചു ദ്വീപ്:---

ഞങ്ങൾ സുരക്ഷിതമായി വിമാനമിറങ്ങിയിരിക്കുന്നു, എല്ലാവരും ആശ്വാസത്തിന്റെ നെടുവീർപ്പോടെ വിമാനത്തിലെ ഫ്രണ്ട് ഡോർ ലക്ഷ്യമാക്കി നടന്നു, അവിടെയും ഞങ്ങളെ അൽഭുതപ്പെടുത്തികൊണ്ട് എന്റെ വിമാനയാത്രയിലിന്നോളം കാണാത്ത വിധം പുറകിലെ ഡോർ തുറന്നപ്പോൾ സത്യത്തിൽ ഞാൻ വിസ്മയിച്ചുപോയി. പുറകിലിരുന്നതു ഞങ്ങളായിരുന്നതിനാൽ അവസാനം ഇറങ്ങാൻ ആഗ്രഹിച്ചവർ ആദ്യം ഇറങ്ങുന്നു, പടച്ചവന്റെ ഓരോ കളികൾ.....


വിമാനത്താവളം ഒരു സിനിമാകൊട്ടായിയെ അനുസ്മരിപ്പിച്ചു എന്നു പറഞ്ഞാൽ നിങ്ങൾ അധിഭാവുകത്വം എന്നു തള്ളിപ്പറയരുത്. അത്രമാത്രം ചെറുതായിരുന്നു അത്, ചെറിയ ബസിൽ എയർപ്പോർട്ടിന്റെ അകത്തളത്തേക്ക് പ്രവേശിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ഫിലിപ്പിനോ പെൺകൊടികളൂം മറ്റു പെൺതരികളേയും കാണാനില്ല, എല്ലാവരും പ്രത്യേകമായി ഉണ്ടാക്കിയ ഡ്രസ്സിൽ റൂമിൽ പർദ്ധകൾ ധരിച്ചു കൊണ്ടിരിക്കുന്നു. അതെ ഇറാനിലെ നിയമങ്ങൾ കർകശമാണ് സ്ത്രീകൾ ഇസ്ലാമിക വസ്ത്രധാരണം ചെയ്യണമെന്ന് ലിഖിത നിയമം ചുമരിൽ പതിച്ചിരിക്കുന്നു, ദുബായ് നഗരത്തിൽ മുറി ട്രൌസറും ഇട്ട് മനുഷ്യനെ ഉറക്കത്തിൽ ഞെരിപിരികൊള്ളിക്കുന്ന സുന്ദരികുട്ടികൾ മുഖമക്കനയിട്ടു എമിഗ്രേഷനിൽ ക്യൂ നിന്നപ്പോൾ ഞാൻ ഓത്തു പള്ളി വിട്ടു വന്നിരുന്ന കാലം ഓർത്തുപോയി.. ഉമ്മക്കുട്ടികൾ...

എയർപ്പോർട്ട് വളരെ ചെറുതാണെന്നു പറഞ്ഞല്ലോ, എയർപ്പോർട്ടിനകത്ത് ആകെ രണ്ടു എക്സ്ചേജ്ജുകൾ മാത്രം, പിന്നെ കോയിനിട്ടു എടുക്കാവുന്ന സോഫ്റ്റ് ഡ്രിങ്ക് മെഷീൻ, ഇറാനിലെ നാണയത്തെ കുറിച്ചു എനിക്കു ഏകദേശ ധാരണയുണ്ടെങ്കിലും ബോർഡിൽ പതിച്ചിരിക്കുന്ന ഇന്നത്തെ നാണയ റേറ്റ് എന്നെ കുറച്ചൊന്നുമല്ല ആശയകുഴപ്പത്തിലാക്കിയത്. ഒരു ദിർഹം മൂവ്വാത്തിരത്തി മൂന്നൂറ്റി അൻപത് ഇറാ‍ൻ റിയാൽ അഥവാ ഒരു ചായക്ക് ആയിരത്തി അറുനൂറ്റി എഴുപത്തഞ്ചു ഇറാൻ റിയാൽ , നൂറ്റിമുപ്പത് ഇന്ത്യൻ രൂപകൊടുത്താൽ മുവ്വായിരത്തി മുന്നൂറ്റി അൻപത് ഇറാൻ റിയാൽ കിട്ടും... ശിവ ശിവ...കാശ് കൊണ്ടു നടക്കാൻ ഒരു ചാക്ക് കൊണ്ട് വരാതിരുന്നത് പൊല്ലാപ്പായി എന്നു മനസ്സിലോർത്തു...



(ഒരു ചെറിയ പർച്ചേസ് ചെയ്താലോ)

എയർപ്പൊർട്ടിനു പുറത്തു ഞങ്ങളെ കാത്ത് ഹോട്ടൽ ബസ് കിടപ്പുണ്ടായിരുന്നു. സരസനായ പാർസി ബസ് ഡ്രൈവർ ആദ്യം ബസ്സിലെ ഡിവിഡി പ്ലെയറിൽ ഒരു പാർസി ഗാനം കേൾപ്പിച്ചു , ആ ഗാനത്തിന്റെ താളം ഇപ്പോഴു മനസ്സിൽ തത്തികളിക്കുന്നു, ഇറാൻ ഗാനങ്ങൾ വളരെ നല്ലതാണ്. അതുപോലെ ഇറാൻ സിനിമകളും.. നിങ്ങൾ കണ്ടിട്ടുണ്ടൊ എന്നനിക്കറിയില്ല മാജിദ് മജീദ് സംവിധാനം ചെയ്ത CHILDREN OF HEAVEN എന്നെ വളരെയധികം സ്വധീനിച്ച ഒരു സിനിമയാണ്. മനസ്സിലിപ്പോഴും ഒരു കുഞ്ഞു ഷൂസും അലിയു സാറയും ... ഓസ്ക്കാർ നോമിനേറ്റ് ചേയ്യപ്പെട്ട പടം തോറ്റുപോയത് ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഇറ്റാലിയൻ ഫിലിമിനോടാണ് ( ചിൽഡ്രൺ ഓഫ് ഹെവൻ വായിക്കാൻ https://plus.google.com/104961411733688678475/posts/CG67szQZWAs ) അതുകൊണ്ട് തന്നെ നല്ല സിനിമ എന്ന തന്തു ഇനിയും നമ്മൾ കടം കൊള്ളേണ്ടിയിരിക്കുന്നു വെന്ന് പറയാം..


രാത്രിയുടെ യാമങ്ങളിലൂടെ ഒരു തകർപ്പൻ പേർസ്യൻ ഗാനത്തിന്റെ ഈരടിയോടെ ബസ് നിരത്തിലൂടെ പായുകയാണ്. കിഷി എന്ന ചെറിയ ദ്വീപ് എത്രമാത്രം വിനോദസഞ്ചാരത്തിനായ് ഒരുക്കിയിരിക്കുന്നു എന്ന വസ്തുത എന്നെ എന്റെ നാടിന്റെ വികസന ശോഷിപ്പിനെകുറിച്ച് വേദനിപ്പിക്കുകയാണ് ചെയ്തത്. ഞാൻ പറഞ്ഞു വന്നത് നമ്മുടെ നല്ല റോഡിന്റെ അപര്യാപ്തകകൾ , റോഡില്ലാത്തതിന് നമുക്ക് ജനസംഖ്യാ വർദ്ധനവെന്നും, ഉള്ള ഭൂമി റോഡാക്കുമ്പോൾ കിടപ്പാടം നഷ്ടപെടുന്നവരെയും നമുക്ക് ന്യായീകരിക്കാം, എന്നാൽ ഒരു നല്ല ടൊയ്ലറ്റ് പോലും ഇല്ല നമ്മുടെ നാട്ടിൽ എന്നത് വിഷമകരം തന്നെ. വിനോദ സഞ്ചാരത്തിനായി എത്തുന്ന ഏതെങ്കിലും ഒരു സഞ്ചാരിക്കു വഴിയിൽ ശങ്കതോന്നിയാൽ മുനിസിപ്പാലിറ്റി ടോയ്ലറ്റിനു പകരം വല്ല കുറ്റിക്കാടോ പാട വക്കോ ആയിരിക്കും അഭികാമ്യം..കിഷിലെ റോഡുകൾ നീളവും വീതിയുമുള്ള രണ്ടു വരി പാതകളാണ്. രണ്ടു റോഡിന്റെ നടുവിലുമായി അലങ്കാര വിളക്കുകൾ മനോഹരമായി അലങ്കരിച്ചിരിക്കുന്നു, ഈന്തപ്പനയോലകളിലേക്ക് തൂക്കിയിട്ടിരിക്കുന്ന പച്ച ബൾബുകൾ മാസ്മരികം തന്നെയാണ്.

പേർഷ്യൻ കടലിടുക്കിലെ 91.5-square-kilometre മാത്രം ചുറ്റളവുള്ള ഒരു ദ്വീപാണ് കിഷ് . ബന്ധർ അബാസ് ആസ്ഥാനമായിട്ടുള്ള ഹൊർമൊസ്താൻ പ്രവിശ്യയുടെ ഒരു തീരം അതാണു കിഷ്. ജനസംഖ്യ ഇരുപതിനായിരം (2006 സെൻസസ്). വർഷത്തിൽ പത്തുലക്ഷം ജനങ്ങൾ സന്ദർശകരായി എത്തുന്നു . ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു ദ്വീപുകളിൽ ഒന്നായി കിഷ് ദ്വീപിനെ 2010 ൽ ദ ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുക്കുകയുണ്ടായി. കുറഞ്ഞ സമയത്തിന്റെ യാത്രയിൽ തന്നെ ഞങ്ങൾ ഖാതിം എന്ന ഹോട്ടലിൽ എത്തിയിരിക്കുന്നു, ഞാൻ നിയാസിന്റെ ചെവിയിൽ മന്ത്രിച്ചു, നമ്മുക്ക് ഒരിമിച്ചിരിക്കാം, കിഷിന്റെ താമസദുരിതത്തെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. കിഷിൽ അനവധി നല്ല ഹോട്ടലുകളുണ്ട്.. പക്ഷെ ഞങ്ങൾ വിസാ ചെയ്ജ്ജ് എന്ന മാരണം കൊണ്ട് എത്തിയതിനാൽ ഒരു വഴിയമ്പലത്തിലം ഓർമ്മപ്പെടുത്തുന്ന ഖാതിം എന്ന ഹോട്ടലിലാണ് എത്തിപെട്ടത്.. റൂം ബുക്കു ചെയ്ത് ഒരു ഇറാനിയൻ പയ്യൻ ഹിന്ദി ഗാനവും മൂളിഞങ്ങളെ റൂമിലേക്ക് കൊണ്ടുപോയി.. അവിടെ ഒരു മാസമായി വിസ വരാത്ത രണ്ട് ഈജിപ്തുകാർ, പിന്നെ ഇറാനിലേക്ക് ജോലിക്ക് വന്ന ഒരു ബീഹാറി, പിന്നെ ഒരു സുഡാനി.. അതിലേക്ക് ഞങ്ങളും , റൂമിന്റെ ശോചനീയാവസ്ഥയെ കുറിച്ച് ഞാൻ പറയുന്നില്ല അതു വായനയുടെ രസം കെടുത്തും. ഒന്നു കുളിച്ചു. കിടന്നതേ ഓരമ്മയുള്ളൂ.. ഉറങ്ങി പോയി.. ഇനി നാളെ ഉണരട്ടെ...

വിസ ശരിയാവാൻ ഒരു രണ്ടു ദിവത്തെ സമയം കൂടിയുണ്ട്. അതു കൊണ്ടു തന്നെ കിട്ടുന്ന സമയം കിഷിനെ അറിയണമെന്നു ഞാ‍ൻ മുൻ കൂട്ടി പ്ലാൻ ചെയ്തിരുന്നു, രാവിലെ പത്ത് മണിക്കാണ് ഞാനും നിയാസും ഉണർന്നത്, ഇപ്പോൾ ഞങ്ങൾ കൂട്ടുകാരായിരിക്കുന്നു, ഖാതിം ഹോട്ടലിൽ തന്നെയുള്ള റസ്റ്റോറന്റിൽ നിന്നും ചായ കുടിക്കുന്നതിനിടെ യാത്ര പരിപാടികൾ ഞങ്ങൾ പ്ലാൻ ചെയ്തു,ഹോട്ടലിൽ ജോലി ചെയ്യുന്നത് ഒരു മലയാളിയാണ്. വിസ അയച്ചു തരാമെന്ന് പറഞ്ഞ് അയാളെ കിഷിലേക്ക് ദുബായിലെ ഒരു കമ്പനി പറഞ്ഞയക്കുകയായിരുന്നു, ഇപ്പോൾ വന്നിട്ട് ഒരു മാ‍സമായി , വിസയുമില്ല , കമ്പനിയുടെ ഫോൺ കോൾ പോലുമില്ല, ഹെവി ഡ്രെവിംഗ് ലൈസൻസുള്ള അദ്ധേഹം ഇപ്പോൾ ഹോട്ടൽ പണി പരിശീലിക്കുന്നു, അയാളുടെ ഹോട്ടൽ ജോലിയിലുള്ള പരിചയക്കുറവ് അവിടത്തെ ഭക്ഷണത്തിൽ നിന്നു തന്നെ എനിക്കു മനസ്സിലായി, ഇനി യൊരിക്കലും അവിടെ നിന്നും ഭക്ഷണം കഴിക്കില്ല എന്നു മനസ്സുകൊണ്ടു ശപഥം ചെയ്തു പുറത്തിറങ്ങി..


(ഫർവാനിയാ കടൽ‌പ്പാലം)

ദ്വീപിൽ പ്രധാന യാത്രാ ആശ്രയം ബസ്സുകളാണ്. എവിടെക്കും പോണമെങ്കിലും വെറും 5250 മാത്രം, പേടിക്കണ്ട ഇറാൻ ദിനാറാണു, ഇന്ത്യൻ രൂപ 20 രൂപ മാത്രം. പുരുഷന്മാരും സ്ത്രീകളും കൂടുതലും ആശ്രയിക്കുന്നത് ബസ്സ് തന്നെ, ടാക്സികളും ഉണ്ട്, എവിടെക്കു പോണമെങ്കിലും നിശ്ചിത ദിനാറാണ്. എന്നെ ഏറ്റവും അൽഭുതപ്പെടുത്തിയത് സ്ത്രീ യാത്രക്കാരാണ്. നമ്മളിരിക്കുന്ന സ്റ്റീറ്റിനടുത്ത് ഒരു സങ്കോചവും കൂടാതെ ഇരുന്ന് അവർ യാത്ര ചെയ്യുന്നു, ഞങ്ങൾക്ക് വഴിയൊന്നും അധികം പരിചയമായിട്ടില്ലല്ലോ അതു കൊണ്ട് തന്നെ ഒരു ലാൻഡ് മാർക്ക് വെച്ചു, ഖാതിം ഹോട്ടലിനടുത്ത് ടെഹ്രാൻ യൂണിവേഴ്സിറ്റി ഉണ്ട് . തിരിച്ചു വരുമ്പോൾ യൂണിവേഴ്സിറ്റി കെട്ടിടം ചോദിച്ചാൽ മതിയല്ലോ എന്നു മനസ്സിൽ നിരൂപിച്ചു, ദ്വീപിലെ പ്രധാന പ്രശനം ഭാഷയാണ്. ഇംഗ്ലീഷ് ദ്വീപു നിവാസികൾക്ക് തീരെ വഴങ്ങുന്നില്ല, അൽ‌പ്പ സ്വൽ‌പ്പം അറബി പരിജ്ഞാനമുള്ള എന്റെ അറബിയും ഏശുന്നില്ല, അതിന്റെ കാരണം പിന്നീട് ഖാതിം ഹോട്ടലിലെ ഒരു ഇറാനിയാണ് പറഞ്ഞു തന്നത്, ദ്വീപിൽ മൂന്നു ഭാഷകളാണ് സംസാരിക്കുന്നത്, ഒരു ഭാഗത്തെ ആളുകൾ പാർസി സംസാരിക്കുന്നു, അവർ ഒരു പ്രത്യേക സ്ഥലത്തു ഒരുമിച്ചു കൂടിയിരിക്കുന്നു, മറ്റൊരുഭാഗം , അറബി ഭാഷ സംസാരിക്കുന്നവരാണ്. മറ്റൊന്ന് തുർക്കി ഭാഷ സംസാരിക്കുന്നവരും. അതുകൊണ്ടാണ് ഒരു ഭാഷാ ഏകോപനം അവർക്കു സാധ്യമാകാത്തത്, ബസ്സ് മൈതാൻ സനാഹി എന്ന സ്ഥലത്തെത്തിയിരിക്കുന്നു, അവിടെ സുന്ദരമായ ബീച്ച് ആണ്. കടൽ വെള്ളത്തിനു തെളിമയാർന്ന പച്ച നിറം ചില ടൂറിസ്സ് ബോട്ടുകൾ അങ്ങിങ്ങായി.. ചിലർ വെള്ളത്തിൽ ബോട്ട് റൈഡ് ചെയ്തുകൊണ്ടിരിക്കുന്നു, എന്നെ ഏറ്റവും ആകർശിച്ചത് ഒരു കടൽ പാലമാണ് ഒരു മുന്നൂറു മീറ്ററോളം കടലിലേക്ക് നീണ്ട ഒരു സഞ്ചാരപ്പാലം, അവിടെക്ക് ഒത്തിരി ടൂറിസ്റ്റുകൾ എത്തികൊണ്ടിരിക്കുന്നു, സന്ധ്യയാ‍കുന്നതുവരെ ഞങ്ങൾ അവിടെ ചിലവഴിച്ചു, ചൂണ്ടയിട്ടു കൊണ്ടിരുന്ന ഒരു പാർസി വ്യദ്ധൻ ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു, അവിടെ ഒത്തിരി പേർ ചൂണ്ടയിടുന്നുണ്ടായിരുന്നു പലർക്കും മത്സ്യങ്ങൾ കിട്ടുമ്പോൾ വ്യദ്ധൻ അവരെ നോക്കി അസൂയപ്പെടും എന്നിട്ടു വീണ്ടും സാഗരത്തിന്റെ ആഴിയിലേക്ക് അയാൾ സർവ്വശക്തിയുമെടുത്ത് വലിച്ചെറിയും. അയാളുടെ ചൂണ്ടയിൽ ഒരു മീനും കുരുങ്ങിയില്ല പക്ഷേ മറ്റുള്ളവരുടെ ചൂണ്ട വലിച്ചു കേറ്റുന്ന മത്സ്യങ്ങളെ കാണുമ്പോൾ അയാളുടെ ആവേശം വീണ്ടും ചൂണ്ടയിലേക്ക്....
.#

മൈതാൻ സനാഹിക്കു മറ്റൊരു പേരുകൂടിയുണ്ട്. ഫർവാനിയ എന്നാണെന്നു തോന്നുന്നു,ടൂറിസ്റ്റുകളെ ആകർശിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ധാരാളം ഉണ്ടവിടെ. പലതിന്റെയും വില നമുക്കു ആശയ കുഴപ്പം ഉണ്ടാക്കും എന്നു മാത്രം, യു എ ഇ ദിർഹമും അവർ സ്വീകരിക്കുന്നതിനാൽ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല, അവിടെ കുഴപ്പമില്ലാത്ത ഒരു ഇന്ത്യൻ റസ്റ്റോറന്റ് ഉണ്ട്. അവിടെനിന്നു ഞങ്ങൾ കോഴിയും റൊട്ടിയും കഴിച്ചു,ഇറാ‍ൻ റൊട്ടി നമ്മുടെ നാട്ടിലേ പപ്പടം വലുതായതാണ്. തൊടുമ്പോൾ പൊട്ടിപോകുന്ന അത്തരം റൊട്ടി കൌതുകം തന്നെ. വയറുനിറഞ്ഞപ്പോഴാണ് തിരിച്ചു പോക്കിനെ കുറിച്ച് ചിന്തിച്ചത്. ഞങ്ങൾക്ക് ആകെ അറിയുന്ന അടയാളം ടെഹ്രാൻ യൂണിവേഴ്സിറ്റി ആണ്. അടുത്തുള്ള പാർസിയോട് , ഇംഗീഷിലും ഹിന്ദിയിലും അറബിയിലും ടെഹ്രാൻ യൂണിവേഴ്സിറ്റി ഒന്നു പറയണേ എന്നു അപേക്ഷിച്ചിട്ടും മൂപ്പർക്കു ഞങ്ങൾ പറഞ്ഞതു മനസ്സിലായില്ല, അയാളെ മനസ്സിൽ പ്രാകി ഞങ്ങൾ വലതു വശം ടെഹ്രാൻ യൂണിവേഴ്സിറ്റി എത്തിയോ എന്നു ഉറ്റുനോക്കി കൊണ്ടിരുന്നു, അവസാനം ഞങ്ങൾ ബസ്സിന്റെ ജാലകത്തിലൂടെ ടെഹ്രാൻ യൂണിവേഴ്സിറ്റി കണ്ടു , ധ്യതിപിടിച്ച് ചാടിയിറങ്ങാൻ നോക്കുമ്പോൾ ഞങ്ങൾ ടെഹ്രാൻ യൂണിവേഴ്സിറ്റി ചോദിച്ച പാർസിയും അവിടെ ഇറങ്ങുന്നു. ഒരു റോഡിന്റെ രണ്ടു വശങ്ങളിലേക്ക് ഞങ്ങളും അയാളും വഴിതിരിഞ്ഞതു നന്നായി...!

ഖാതിം ഹോട്ടൽ ഒരു തിരക്കുപിടിച്ച സത്രമാണ്.. ഹോട്ടലിലിനു പുറത്ത് ആളുകൾക്ക് ഇരിക്കാനും സൊറപറയാനും ഇരിപ്പിടങ്ങൾ ഒരിക്കിയിട്ടുണ്ട്. ഇറാനിലെ ചൂട് കുറച്ച് കൂടുതലായി തോന്നി, എന്നിരുന്നാലും ആളുകൾ മനസ്സിലെ നെരിപ്പോട് അണക്കാൻ ആ ഇരിപ്പിടങ്ങളിൽ ഇരുന്ന് പുകവലിക്കുകയും മുഖത്ത് ചിരിയുടെ സന്തോഷ ഭാവമില്ലെങ്കിലും ചിരിക്കാൻ പാടു പെടുകയും ചെയ്യുന്നു , പലരും ഇവിടെ വരുന്നത് ഒരു ദിവസത്തിന്റെ ഇടവേളയിൽ വിസ അയച്ചു തരും എന്ന കമ്പനി വാക്കിന്റെ ഉറപ്പിന്മേൽ ആണ്. വന്നിറങ്ങിയ ആദ്യദിനങ്ങളിൽ ഉത്സാഹത്തോടെ വിസാകാര്യങ്ങൾ സംസാരിക്കുകയും ഉച്ചത്തിൽ പൊട്ടിച്ചിരിക്കുകയും ഫാക്സ് , ഇന്റർനെറ്റ് സർവീസുകളുടെ അടുത്ത് ചെന്ന് “ എന്റെ വിസ വന്നോ’ അരായുകയും ചെയ്യും, അതു കൊണ്ടു തന്നെ പുതുതായി വന്നവരേയും കുറച്ചു ദിനങ്ങളായി വിസാ കാത്തിരിപ്പ് ഇരകളായവരേയും തിരിച്ചറിയുക അയാസമുള്ള കാര്യമാണ്. ഹോട്ടലിന്റെ പുറം തൂക്കൽ കാര്യങ്ങൾ ചെയ്യുന്നത് ഒരു നേപ്പാളിയാണ്. വരാത്ത വിസക്കു കാത്തു നിന്ന നേപ്പാ‍ളിക്കു വയറു വിശന്നപ്പോൾ സ്വയം ക്ലീനറാ‍യി അവരോധിച്ചു , അങ്ങനെ നാലു വർഷമായി അവിടെ സുഖ ജീവിതം നയിക്കുന്നു, അയാൾ മുറ്റം വ്യത്തിയാക്കുന്നത് കൌതുകത്തോടെയാണ് ഞാൻ നോക്കി നിന്നത്, ഈന്തപ്പനയോല കൊണ്ടാണ് അയാ‍ൾ ദിനവും അവിടെ വ്യത്തിയാക്കിയിരുന്നത്, ഇടക്കിടക്ക് അയാൾക്ക് ചില ഹെൽ‌പ്പറുമാരെയും കിട്ടുന്നുണ്ട്, ഓരോ ഹെൽ‌പ്പറുമാരേയും അയാൾ അയാളെ തന്നെ കാണുകയാണെന്ന് തോന്നുന്നു, പിന്നീടെപ്പോഴോ ഹെൽ‌പ്പറുമാർക്ക് വിസ കിട്ടുന്നു എന്നറിയുമ്പോൾ അയാളുടെ തൂത്തലിനു ശക്തി കൂടികൊണ്ടിരിക്കുന്നു.

രാത്രികൾ ഹോട്ടലിനെ കൂടുതൽ സജീവമാക്കുന്നു, പ്രത്യേകിച്ചും നാരിമാരുടെ ഒരു കൂട്ടം , ആഫ്രിക്കൻ, ഫിലിപ്പിൻസ്, പിന്നെ വിരലിലെണ്ണാവുന്ന ഇന്ത്യൻസ് മാത്രമേ പെണ്ണുങ്ങളായിട്ടുള്ളൂ.. രാത്രികളിൽ സിഗരറ്റ് പുകച്ച് ആഫ്രിക്കൻ സ്തീകൾ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിൽ വലിയ വായിൽ ചിരിച്ചു കൊണ്ടിരിക്കുന്നത് സ്ഥിരം കാഴ്ചകളാണ്. ഫിലിപ്പിനോ പെണ്ണുങ്ങൾ വളരെ തിരക്കുള്ളവരായി കാണപ്പെട്ടു. ഒറ്റക്കും തെറ്റക്കും മാംസ കച്ചവടവും നടക്കുന്നുണ്ട്, പ്രത്യാശകൾ പേറി ദ്വീപിലെത്തി കടൽ കടക്കാൻ വിസവരാത്തപ്പോൾ എന്തിനും തയ്യാറാകുന്ന മനുഷ്യജന്മങ്ങൾ.

ഖാതിം ഹോട്ടലിന്റെ ഇടതു വശത്തു കൂടി നടന്നാൽ മറ്റൊരു കടൽപ്പാലമുണ്ട്, കടൽ പാലത്തിന്റെ ഇടയിലുടെ തന്നെ കടലിലേക്കിറങ്ങാനുള്ള പടികളാൽ തയ്യാറാക്കിയ ആ പാലം നയനാന്ദകരമാണ്. രാത്രി ഞാനും മറ്റുരണ്ടു സുഹ്യത്തുക്കളും കൂടി അവിടേക്ക് നടന്നു, അകലെങ്ങളിൽ നങ്കൂരമിടാൻ കാത്തുനിൽക്കുന്ന കപ്പലുകൾ കാണാം, രാത്രി പോലും കടൽ വെള്ളത്തിന് തെളിമയാർന്ന നിറമായിരുന്നു, പിന്നെ നേരം പുലരുവോളം അവിടെയിരുന്നു കഥകൾ പറഞ്ഞു , ആധികൾ നിറഞ്ഞ മനസ്സ് ഓളങ്ങളില്ലാതെ ശാന്തമായി...ദ്വീപിൽ ഒരു പുരാതന കിണർ ഉണ്ടെന്നു അവിടെവെച്ച് അലിയെന്ന സുഹ്യത്താണ് പറാഞ്ഞത്, വീതി കുറഞ്ഞ ആ കിണറിലേക്ക് അടിത്തട്ടു വരെ പോകാനുള്ള കൈവരികൾ ഉണ്ടെത്രേ. എനിക്കതു കാണാൻ കഴിയാതിരുന്നത് ഒരു വലിയ നിരാശയായിരുന്നു.

അങ്ങനെ എന്റെ ഊഴം എത്തിയിരിക്കുന്നു, ഫാക്സ് മെഷീനിൽ എന്റെ നാ‍മം രേഖപ്പെടുത്തിയ ഒരു കടലാസ് ദ്വീപ് കടക്കാൻ

കൽ‌പ്പനകൊണ്ടു വന്നിരിക്കുകയാണ്. ഉച്ചക്ക് എന്റെ വിമാനം കൺഫേം ആയപ്പോഴും ഇനിയും കാണാനുള്ള ദ്വീപിന്റെ ചില ഭാഗങ്ങളെ കുറിച്ചുള്ള ചിന്ത വിമാനത്തിലും എന്നെ അലോസരപ്പെടുത്തി.. ഒരിക്കൽ കൂടി തിരിച്ചു വരാം എന്നു പറഞ്ഞാണ് വിമാനത്തിലിരുന്നു യാത്ര പറഞ്ഞത്..

4 comments:

  1. മുഹമ്മദ് ഷാഫി...താങ്കളുടെ യാത്രാവിവരണം വളരെ നന്നായിരിക്കുന്നു..കുറച്ചു ചിത്രങ്ങൾകൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി..പ്രവാസകാലത്ത് അനുഭവിക്കുന്ന ജീവിതപ്രാരാബ്ദങ്ങൾക്കൂടി താങ്കളുടെ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നു..ഇനിയും എഴുതുക...ആശംസകൾ നേരുന്നു.
    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
    Replies
    1. വളരെ നന്ദി ഷിബു. ചില ഫോട്ടോകൾ ആഡ് ചെയ്യാൻ ബാക്കിയുണ്ട്.. ഒരു റഫിനു എഴുതിയിട്ടതാണ് തീർച്ചയായും അത് ചെയ്ത് തീർക്കും..

      Delete
  2. സുന്ദരമായ ദ്വീപില്‍ ഞാനും ഷാഫിയോടൊപ്പം യാത്ര ചെയ്ത പ്രതീതി.......നല്ല വിവരണം,, മടുക്കുന്നില്ല.....

    ReplyDelete