Christmas Bell Widget

Friday, August 2, 2013

പെട്ടി കെട്ടിയ രാത്രി

പെട്ടി കെട്ടിയ രാത്രി
ഉറങ്ങാൻ എന്തു പാടാണ്‌

ഒന്നുറക്കം പിടിക്കുമ്പോഴേക്കും
പെട്ടിക്കകത്തു നിന്നും
ചില ഓർമ്മപ്പെടുത്തലുകൾ

ഷാഹുലിന്റെ ഉമ്മയാണാദ്യം വിളിച്ചത്‌
മോനേ ആ ടോർച്ചിങ്ങു വേഗം കൊണ്ടുവരണേന്ന്
ഈ മഴേത്ത്‌ രാത്രി ഒന്നു പുറത്തിറങ്ങാൻ
നീ വേഗമെത്തേണേന്ന്

വേഗമെത്താമെന്ന
വാക്കിനാൽ ഉമ്മയുറങ്ങി
കൂടെ ഞാനും

പെട്ടി കെട്ടിയ രാത്രി
ഉറങ്ങാൻ എന്തു പാടാണ്‌

സുനിലിന്റെ പെണ്ണാണ്‌
ഇക്കാ കല്ല്യാണത്തിന്‌ മുന്നെ എത്തില്ലേന്ന്
പമ്പേഴ്സില്ലാതെ കുട്ടിയെ
എങ്ങോട്ടും കൊണ്ടുപോകാൻ പറ്റില്ലെന്ന്

നാളെത്തന്നെ
എന്നവാക്കുകൊണ്ട്‌
അവരെയുറക്കിയതാണ്‌

എന്നിട്ടും
പെട്ടികെട്ടിയ രാത്രി
ഉറങ്ങാനെന്തു പെടാപാടാണ്‌

ഞാനായി വാങ്ങിയ മൊബൈലിൽ
കൂട്ടുകാരാ
കൂട്ടുകാരാ
എന്ന റിംങ്ങ്ടോണാണെന്നെ ഉണർത്തിയത്‌.

ടാ
ഞാൻ വന്നളിയാ എന്ന വാക്കുകൊണ്ട്‌
അവനെ ലഹരിപ്പിടിപ്പിച്ച്‌
മയക്കി കിടത്തി

എന്നിട്ടും
മെന്നിട്ടും
എനിക്കുറക്കം വന്നതേയില്ല

ഭൂമിയിലെ
പ്രതീക്ഷകളെല്ലാം
ഒഴുകിപ്പോകുന്ന
ബാഗേജ്‌ കടലിടുക്കിലൂടെ
എന്റെ ലാഗേജും നാളെ സഞ്ചരിച്ച്‌
അവർക്ക്‌ മാത്രമറിയാവുന്ന ഭാഷയിൽ
നാല്‌ മണിക്കൂർ പറയുന്ന തമാശകൾകേട്ട്‌
ചിരിച്ചുറങ്ങിയതാണ്‌

അപ്പോഴാണ്‌
കോടാലി തൈലം
ലഗേജിലാകെ പരന്നത്‌
ഉമ്മ മോനേന്ന് വിളിച്ചത്‌

ഒന്നും മറന്നിട്ടില്ലയെന്ന
ഒറ്റവാക്ക്‌ കൊണ്ട്‌
കെട്ടിയിട്ടുണ്ടെന്ന ഉറപ്പിലാണ്‌
നേരം വെളുത്തത്‌