Christmas Bell Widget

Tuesday, October 16, 2012



നഗരം കെട്ടിടങ്ങൾ തിന്നുന്നു
അതപ്പാടെ തൂറുന്നു
കമ്പ്യൂട്ടറുകൾ തിന്നുന്നു
അതുമുഴുവൻ ഡൌൺലോഡ് ചെയ്യപ്പെടുന്നു
ഫ്ലാറ്റുകൾ തിന്നുന്നു
അതു താഴെ ഫ്ലാളാറ്റായി പരക്കുന്നു.

തിന്നുന്നു
തൂറുന്നു
പിന്നെയും തിന്നുന്നു
പിന്നെയും തുരുതുരാ തൂറുന്നു
നഗരങ്ങൾ ഉറങ്ങുന്നതേയില്ല.


അതിനുമീതെ
ബസ്സ്
കാറ്
ഓട്ടോറിക്ഷ
പേരുള്ള
പേരില്ലാ
യാത്രക്കാരൻ കാറിതുപ്പുന്നു

കറുത്ത അടിവസ്ത്രമണീഞ്ഞ കാൾഗേൾസ്
ഗ്രാമങ്ങളെ തോക്കു ചൂണ്ടി
തീട്ടം തീറ്റിക്കുന്നു..

തീറ്റിച്ച് തീറ്റിച്ച്
സുരസുന്ദരിയാക്കുന്നു...

Sunday, September 9, 2012

status thoughts



ഏകാന്തതയുടെ തുരുത്തിലേക്ക്
പാതയൊരുക്കിയ
മൊബൈൽ ഹൈവേകളേ..

അസംഖ്യം
മുത്തുചിപ്പികൾ പെറുക്കിയെടുത്ത
വെബ്കാം ചാനലുകളെ

അവളെ താരാട്ടുപാടിയുറക്കിയ
എസ് എം എസ് പരവതാനികളെ

നിങ്ങളാണോ
ആർക്കും പിടികിട്ടാ‍തെ
എല്ലാവരാലും വായിക്കപ്പെട്ട
ഉത്തരാധുനിക നഗ്ന കവിതകൾ ..?

II

എത്ര ആകാശ പാതകളാണ്
എത്രയെത്ര കടൽ ചാലുകളാണ്
എത്രയെത്രയെത്ര കരവഴികളാണ്
എന്നിട്ടും ഞാനെത്രമാത്രം
വൈകിയാണ് നിന്നിലേക്കെത്തുന്നത്.

III

ആണ്ടിലൊരിക്കൽ
നാടുകാണാൻ വരുന്നവൻ
മലയാള മണ്ണിന്റെ
ഉത്തരാധുനിക
വഴിമുറിക്കവിത വായിക്കുന്നു.

IV

നിറയെ
ആകാശ കതിനകളുമായി
ഏതുനിമിഷവും
ആർത്തലച്ചെത്താവുന്ന
പേമാരിയാണ് ഞാൻ

ഇതളുകൾ നനഞ്ഞൊട്ടി
മണ്ണിനെ ചുംബിച്ചിഴയാൻ
ഹ്യദയവാടിയിൽ
വസന്തകാലത്തിന്റെ ജാലകം തുറന്ന്
പൂത്തുനിൽക്കുകയാകും നീ...

Friday, September 7, 2012

കടലെന്നോ കവിതയെന്നോ പേര്



വാക്കുകൾ കൊണ്ട്
തിരതീർത്ത്
നുരവാർന്ന്
പ്രക്ഷുബ്ദമായൊരുൾകടൽ

കരയിൽ നിന്നും
എന്നേ പിണങ്ങിപ്പോയൊരു
കവിതക്ക്
വലയെറിഞ്ഞെറിഞ്ഞ്
തലനരച്ചോരെത്ര മുക്കുവർ

കരയിലേക്ക്
ആഞ്ഞടിക്കുമ്പോഴേക്കും
ഒരു കവിത
എത്ര കണ്ണുനീർത്തുള്ളികളായാണ്
ചിതറിപ്പോകുന്നത്

ആർക്കും പിടികൊടുക്കാതെ
ഹ്യദയത്തിലൂടൊലിച്ചിറങ്ങി
ചിതറൽ കവിത
എത്രവേഗമാണ്
കടലായും മാറുന്നത്

കടലാഴങ്ങളിൽ നിന്നും
ഒരു മുറിവുമേൽ‌പ്പിക്കാതെ
ഒരു കൊമ്പൻ കവിത
ആരായിരിക്കുമാദ്യം
തൊറയിലേക്കടുപ്പിക്കുന്നത്..?

Monday, August 13, 2012

സ്വാതന്ത്ര്യം, മണ്ണ് , മനുഷ്യൻ..,,




സ്വാതന്ത്ര്യമിപ്പോൾ
ഒഴുക്കുനിലച്ചൊരു പുഴയാണ്

പുഴക്കരയിൽ
ഹിന്ദുവെന്നും
മുസ്ലിമെന്നും
ക്രിസ്ത്യനെന്നും പേരുള്ള
മൂന്ന് ഫാക്ടറികളുണ്ട്

മൂന്നിടത്തും അവരവർക്ക് മാത്രമുള്ള
തോക്കും റൊട്ടിയും ഉണ്ടാക്കുന്നുമുണ്ട്.

പക്ഷെ
അവരുടെ മാലിന്യം
മൂന്ന് i s o മാർക്കിലൂടെ
കലഹിച്ച് പ്രവഹിച്ച്
സ്വാതന്ത്ര്യമെന്ന പുഴയെ
കാളിന്ദിയാക്കുന്നു..

അതിൽ ദാഹം തീർക്കുന്ന
അവസാന മനുഷ്യനും
പിടഞ്ഞൊടുങ്ങുകയാണ്..

II

കാട്
മ്യഗങ്ങളുടെതാണ്

പുഴ, കടൽ
മത്സ്യങ്ങളുടെതാണ്

ആകാശം
പറവകളുടെതാണ്

എന്നിട്ടും
പ്രക്യതിയെന്ന സ്വതന്ത്ര കവിത
മനുഷ്യൻ അവന്റെ ഭാഷയിലേക്ക്
പരിഭാഷ ചെയ്തുകൊണ്ടിരിക്കുകയാണ്....

Sunday, July 29, 2012

നോമ്പ്



ഉമ്മ എന്നുപേരുള്ള
ഒരീത്തപഴമുണ്ട്

കാലം കറുപ്പിച്ച
കാരക്ക

ഓരോ നോമ്പും
തുറപ്പിച്ചത്
പഴങ്ങൾക്കും
പത്തിരിക്കും
കോഴിക്കറിക്കും മുന്നെ
അടുക്കളയിൽ നിന്നും
പാടിവന്ന കാരക്കയാണ്...

അറബിനാട്ടിലെ താൽകാലിക കുടിലിൽ
വെള്ളികിണ്ണത്തിൽ
ബംഗാളിയും
പാക്കിസ്ഥാനിയും
ഈജിപ്ഷ്യനും
പേരറിയ-
മുഖമറിയാമാളുകളും
എന്നോടൊപ്പം
ഇന്നും തിരയുന്നുണ്ട്

ഉമ്മ എന്ന ബ്രാൻഡുള്ള
ഈന്തപ്പഴം...
---------------------------------

നോമ്പ് നോൽക്കുമ്പോഴും
പട്ടിണി കിടക്കുമ്പോഴും
പടച്ചോന്റെ പാട്ട് കേൾക്കാം

പടച്ചോന്റെ പാട്ട്
വിശക്കുന്നവർക്ക് മാത്രമുള്ളതാണ്

വിശന്നുപൊരിഞ്ഞവർ
വയറ്റത്തടിച്ച് പാ‍ട്ടിന്
പാശ്ചാത്തല സംഗീതമൊരുക്കും..

റിയാലിറ്റിഷോയിൽ
ഒരു കോടിയുടെ സ്വർഗം
പടച്ചോൻ ആകാശത്ത്
പണിതു കൊണ്ടിരിക്കുകയാണ്

മനുഷ്യനായി
പിറന്നതു കൊണ്ട് മാത്രം
ഒരുത്തൻ
എസ് എം എസ് അയച്ചിട്ടുണ്ട്

പത്ത്
എം എം എസ്സിന്
ഒരു നേരത്തെ ചോറ്
കിട്ടുമായിരിക്കും..

Sunday, July 15, 2012

കവിത..



ഉപേക്ഷിക്കപ്പെടുന്ന
ഗ്ലൂക്കോസ് ബോട്ടിൽ കൊണ്ട്
കൈതച്ചക്ക ഉണ്ടാക്കുന്നൊരു
കൌശല വിദ്യയുണ്ട്..

ഉപേക്ഷിക്കപ്പെടുന്ന
വാക്കുകൾ കൊണ്ട്
കവിത രചിക്കുമ്പോഴും
ഇതേ വിദ്യയാണ്
ഞാനും പിന്തുടരുന്നത്...

Sunday, July 8, 2012

ടിഷ്യു പേപ്പർ



ടിഷ്യു കടലാസ് ഒരലങ്കാരമാണ്
മ്ലേച്ചം
തുടച്ചെറിയുന്നതിനു മുൻപ്

കാറിലും ബഞ്ചിലും
വിമാനത്തിലും
ആപ്പീസിലും,
ഉമ്മറകോലായിലും,ഹോട്ടലുകളിലും
കിടപ്പറയിൽ വരെ
വെളുത്ത ചെടിത്തണ്ട് എല്ലാം
പൊതിഞ്ഞ്
ഞെരിഞ്ഞമരുന്നു.

ചില മുഖങ്ങൾ മിനുക്കിയും
വിയർപ്പുകൾ ഒപ്പിയെടുത്തും
മൂക്കുകൾ ചീറ്റിയെറിഞ്ഞും
കഴുകാത്തവയെ ശുചീകരിച്ചും
‘പാപ്പിറസ് '
ചാവേറുപോലെ പൊങ്ങി വരുന്നു.

ആ‍യിരം നാ‍ക്കുകളുണ്ടായിട്ടും
ആയിരം കഥകളുണ്ടായിട്ടും
ചുണ്ടനക്കങ്ങളില്ലാത്ത
വെണ്മകൂട്ടങ്ങളൊഴിഞ്ഞ കൂട്ടിൽ
അവസാന ചാവേറുവരെ
തിരഞ്ഞുപിടിച്ച്
കൊല്ലുന്നുണ്ട് മനുഷ്യൻ..



കവിത കാത്ത് നിൽക്കുന്ന പെൺകുട്ടി..



നിറയെ
വരയൻ കുതിരകളുള്ള പാതയിൽ
ഒരു പെൺകുട്ടി
ബസ്സ് കാത്ത് നിൽക്കുന്നു..

എന്നും വൈകിയോടുന്ന
ബസ്സിനെ കാത്തുകാത്തവസാനം
റോഡ് പൊളിച്ച്
അകവശത്തിന്റെ സാദ്ധ്യത തിരയുന്നു..

പാതക്ക് അകത്തും പുറത്തും
വെളുത്ത കടലാണ്..

കടൽ നിറയെ മുക്കുവൻ
പൊട്ടിപ്പോയ നൂലുകൊണ്ട്
ഒരേയളവിലും നീളത്തിലും
കടൽ‌പ്പാതയൊരുക്കിയിട്ടുണ്ട്.

രണ്ടു ദിവസമായി പെൺകുട്ടി
ഒരേനിൽ‌പ്പാണെന്ന് പറഞ്ഞാൽ
നിങ്ങളെന്നെ
നുണയനെന്ന് വിളിച്ചേക്കാം.

രണ്ടുമാസമായെന്നു പറഞ്ഞാൽ
അശ്ലീലമാണെന്നും
ഒരു പെൺകുട്ടിക്കും
വീടുകളിലൊളിക്കാത്ത രാത്രികൾ
സങ്കടഭരിതമാകുമെന്നുമൊരു
എലുമ്പനോട് തർക്കിച്ചു തർക്കിച്ചു
നിൽക്കുമ്പോഴാണ്
102-ആം നമ്പർ ബസ്സ് വന്നത്..

വരയൻ കുതിരകളുള്ള പാത
വരയിട്ട പേപ്പർ മാത്രമാണെന്നും
പെൺകുട്ടികളെല്ലാം
കവികളുടെ മനസ്സാണെന്നും
102-ആം നമ്പർ ബസ്സിന്
കവിത എന്നൊരു
വിളിപ്പേരുണ്ടെന്നും
അതവസാനം വായനക്കാരൻ
എന്ന സ്റ്റോപ്പിൽ ചെന്നുനിൽക്കുമെന്നും
പാടി
എലുമ്പൻ കടലിലേക്ക് വീണു.

നിറയെ
വരയൻ കുതിരകളുള്ള
മറ്റൊരു പാതയിൽ
മറ്റൊരു പെൺകുട്ടിയിപ്പോൾ
മറ്റൊരു 102ആം നമ്പർ ബസ്സ്
കാത്ത് കാത്തു നിൽക്കുന്നുണ്ടാകാം....

Tuesday, July 3, 2012

ഭൂഖണ്ഡങ്ങൾക്കിടയിലെ തണൽമരങ്ങൾ..






ഒരു മഞ്ഞുകാലത്താണ് സക്കീറിനു വിസകിട്ടുന്നത് . മഞ്ഞിൽ നിന്നും ഗ്രീഷ്മത്തിലേക്ക് പറന്ന അനേകായിരം “കാക്ക”കളെപ്പോലെ അവനും ദുബായ് നഗരത്തിലെത്തിച്ചേർന്നു. പരീദ്ക്കാ എന്ന ചാലിശ്ശേരിക്കാരന്റെ ഡെസേർട്ട് ഡ്രീംസ് എന്ന ഗ്രോസറിയിൽ ഡെലിവെറി ബോയ് ആയി ജോലിയാരംഭിച്ചു.

ഇതേ സമയത്ത് തന്നെയാണ് എത്യോപ്യയിലെ അത്യുഷ്ണത്തിൽ നിന്നും ഒരു കറുത്ത പെൺകുട്ടിയാത്രതിരിക്കുന്നത്. ദാരിദ്ര്യത്തിന്റെ പറുദീസയിൽ നിന്നും പറന്നുവന്ന പെൺകുട്ടി ഡെസേർട്ട് ഡ്രീംസിന്റെ തൊട്ടുമുന്നിലെ നൂർ അൽ ഹൂനി എന്ന പ്രസിദ്ധനായ അറബിയുടെ വീട്ടുജോലിക്കാണ് വന്നെത്തിയത്.

ഗ്രോസറിയിലെ ദിവസങ്ങൾ സക്കീറിനു പരീക്ഷണഘട്ടമായിരുന്നു.രാവിലെ ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയുള്ള ദീർഘമായ ജോലി, ഇടയിൽ ദാനമാ‍യി ലഭിക്കുന്ന ഉച്ചയുറക്കം, ഫോണിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ കനത്ത ഉഷ്ണം വകവെക്കാതെ അതതു ഫ്ലാറ്റുകളിലെത്തിക്കണം, ആദ്യമാദ്യം അവനു ജോലിയോട് അവജ്ഞതോന്നി. പിന്നെ ഡെലിവെറിബോയുടെ ദുബായ് നിലവാരം ഇത്രയൊക്കെയേ ഉള്ളൂവെന്ന് മനസ്സിലായപ്പോൾ വീട്ടിലെ പട്ടിണിക്കുമുന്നിൽ ദുബായിലെ ചൂടൊക്കെ തോൽക്കാൻ തുടങ്ങി. അവനു സന്തത സഹചാരിയായി ഒരു സൈക്കിളും പരീദ്ക്കാ കൊടുത്തു. നാട്ടിൽ കൂട്ടുകാരുടെ ബൈക്കിൽ മാത്രം സഞ്ചരിച്ച് ഭൂമിയിൽ സ്പർശിക്കാ‍ത്ത സക്കീറങ്ങനെ വീണ്ടും നല്ലൊരു സൈക്കിൾ സവാരിക്കാ‍രനായി മാറി..


അറബിവീട്ടിലെ അറബിയുടെ ഭാര്യ ഒരു ദുഷ്ടകഥാപാത്രമാണ്, എത്യോപ്യക്കാരി പെൺകുട്ടിയോട് ഒരു ദയയും അവർ കാണിച്ചിരുന്നില്ല. ഇരുപത്തിനാല് മണിക്കൂറും പണിയെടുത്താൽ അവസാനിക്കാതത്ര ഉയരത്തിലായിരുന്നു ആ മാളിക. കൊട്ടാരം പോലുള്ള വീട് വ്യത്തിയാക്കണം. വസ്തങ്ങൾ കഴുകണം, ഭക്ഷണം പാകം ചെയ്യണം, കുട്ടികളെ നോക്കണം, പെൺകുട്ടിയുടെ കണ്ണുകൾ അവളുടെ ദൈന്യം മുഴുവൻ പേറിയിരുന്നു.


ഇടക്ക് ഗ്രോസറിയിൽ നിന്നും സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ വെള്ളത്തിന്റെ വലിയ ബോട്ടിലും തോലിലേറ്റി കൈയിൽ നിറയെ സാധനങ്ങളുമായി സക്കീറ് ദിവസം തോറും വരുമായിരുന്നു. അങ്ങനെ അവർ അവർക്ക് രണ്ടുപേർക്കും അറിയാത്ത ഭാഷയിൽ കണ്ണുകൊണ്ടും ആഗ്യംകൊണ്ടും സംസാരിക്കാൻ തുടങ്ങി.

ഉമ്മയുടെ വിവരങ്ങൾ അറിയാൻ ഇടക്കിടെ ഫോൺചെയ്യും. “സുഖമല്ലെ മോനെ നിനക്കവിടെ” എന്നചോദ്യം അവന്റെ കണ്ഠമിടറും എങ്കിലും തന്റെ വിഷമതകൾ ഒന്നും ഒന്നുമല്ലെന്ന് അവൻ സ്വയം സമാധാനിച്ചിരുന്നത് പെൺകുട്ടിയുടെ അവസ്ഥഓർത്താണ്. അതുകൊണ്ട് തന്നെ “എനിക്കിവിടെ സുഖമാണുമ്മാ”, ലോണും കാര്യങ്ങളും മുടങ്ങാതെ അടക്കേണ്ടതിനെ കുറിച്ചും ഉമ്മയുടെ മരുന്നിനെ കുറിച്ചും ഓർമിപ്പിക്കും.

ഇടക്കൊക്കെ അവരുടെ സംസാരങ്ങളിൽ പെൺകുട്ടിയും സ്ഥാനം പിടിക്കും അറബിപെണ്ണിന്റെ മനസ്സുമാറി പെൺകുട്ടിക്ക് സന്തോഷമുള്ള ദിനങ്ങൾ പ്രദാനം ചെയ്യണേയെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ അവൻ ഉമ്മാനെ ഓർമിപ്പിക്കും. ആ ഉമ്മയുടെ പ്രാർത്ഥനകളിലെല്ലാം കറുപ്പും തവിട്ടുമാർന്ന രണ്ടു മക്കൾക്ക് ദൈവത്തിന്റെ കാരുണ്യത്തിനായി യാചിച്ചുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ആദ്യത്തെ റംസാൻ വന്നത്. ഇപ്പോൾ സക്കീറിന് തന്റെ കസ്റ്റമർമാരെയെല്ലാം നല്ലപോലെ അറിയാം, അവർക്കെല്ലാം സക്കീറിനെ നല്ല മതിപ്പാണ്. അവനോട് പ്രത്യേക സഹാനുഭൂതിയും ഉണ്ട് . അതെല്ലാം ചെറിയ ചെറിയ നാണയങ്ങളായി അവനു കിട്ടിതുടങ്ങി. അതവൻ ഒട്ടും ധൂർത്തടിക്കാതെ സ്വരൂപിച്ചുവെച്ചുകൊണ്ടിരുന്നു.

തന്നെകാൾ കഴിവ് കുറഞ്ഞവന് സക്കാത്ത് നൽകണമെന്ന് ഉമ്മ അവനെ ഓർമിപ്പിച്ചതും ഈ റമദാൻ സമയത്തായിരുന്നു. തനിക്കു കിട്ടിയ നാണയങ്ങളിൽ നിന്നും ഒരു ഭാഗം പെൺകുട്ടിക്ക് കൊടുക്കാമെന്ന് അവൻ ഉമ്മാക്ക് ഉറപ്പുകൊടുത്തു. അതിനു വേണ്ടി റമദാനിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസം തന്നെ അവൻ തിരഞ്ഞെടുത്തു.


ഉച്ചഭക്ഷണത്തിനു കിട്ടുന്ന ഒഴിവ് വേളയിൽ അവൻ തന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ചു. ഒരു വർഷകാലത്തെ തന്റെ സമ്പാദ്യം അവനെ നോക്കി ചിരിച്ചുകാണിച്ചു. വെള്ളിനാണയങ്ങൾ മൂന്നു ക്രിത്യഭാഗമായി പകുത്ത് ഒരു ഭാഗം ഉമ്മാക്ക് പെരുന്നാളിനും, ഒരു ഭാഗം പെൺകുട്ടിക്കും ശേഷിക്കുന്നത് തനിക്ക് പെരുന്നാളിന് വസ്ത്രങ്ങളെടുക്കാനും മാറ്റിവെച്ചു. ഉച്ച വിശ്രമത്തിനു അവനു ഉറക്കം വന്നതേയില്ല. നാണയങ്ങൾ പരീദ്ക്കാക്ക് കൊടുത്ത് നോട്ടാക്കി പെൺകുട്ടിക്ക് നൽകുന്നതിനെ കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവൻ. അങ്ങനെ അഞ്ച് മണിക്ക് നാണയങ്ങളുമായി അവൻ ഗ്രോസറിയിലേക്ക് പോയി..


അന്ന് ഗ്രോസറിയിൽ പരീദ്ക്കാക്ക് പതിവില്ലാവിധം ഒരു മന്ദസ്മിതം ഉണ്ടായിരുന്നു. നണയങ്ങളെല്ലാം പരീദ്ക്കാക്ക് കൊടുത്ത് നോട്ട് നൽകുന്ന നേരം പരീദ്ക്ക പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“നിന്നെയും ചോദിച്ച് ആ എത്യോപ്യക്കാരി വന്നിരുന്നു. നിന്നെ ഏൽ‌പ്പിക്കാൻ ഒരു കവറും തന്നാ അവൾ പോയത്.”


നിനക്കെന്താ അവളോട് വല്ല ചുറ്റിക്കളിയും ഉണ്ടോടാ...

പരീദ്ക്കാ പൊട്ടിച്ചിരിച്ചു..ഇടക്കുമാത്രം പിശുക്കി ചിരിക്കുന്ന പരീദ്ക്കാടെ പൊട്ടിച്ചിരി അവനെ കുറച്ചൊന്നുമല്ല മ്ലാനനാക്കിയത്..


“എന്തായിരിക്കും കവറിൽ , ഇനി അവളെങ്ങാ‍നും ജോലി അവസാനിപ്പിച്ച് പോയിക്കാണുമോ ? പടച്ച റബേ ....



കവർ പൊട്ടിക്കുമ്പോൾ കൈ എന്തിനെന്നില്ലാതെ വിറച്ചു.. യാന്ത്രികമായ് അവൻ കത്തു തുറന്നപ്പോൾ അതിൽ നിന്നും ഒരു വെള്ളക്കടലാസും നൂറ് ദിർഹവും അവന്റെ കൈവെള്ളയിലേക്കൂർന്നുവീണു.. അത് അവനെ നോക്കി പുഞ്ചിരിക്കുമ്പോൾ ഭൂമിയിലെ നിലമില്ലാ കയത്തിലേക്ക് വീണുപോകുന്നപോലെ.... നൂറ് അൽ ഹൂനിയുടെ വീടിനെ അതിജീവിച്ച് ഉയരത്തിൽ വളർന്നു വലുതായ ഒരു ഈന്തപ്പനയായി അവൾ ലോകത്തെ നോക്കി പുഞ്ചിരിക്കുന്നപോലെ അവനു തോന്നി..



വെള്ളക്കടലാസിൽ അവളുടെ ഭാഷയിൽ ഇങ്ങനെ കുത്തികുറിച്ചിരുന്നു..“ ഈദ് മുബാറക്ക്...”





ലോകത്തിലെ രണ്ടുകോണിൽ രണ്ടമ്മമ്മാരപ്പോൾ പിറന്ന മണ്ണ് വിട്ട് അന്നം തേടിപ്പോയ ലോകത്തിലെ സകലമാന സന്താനങ്ങൾക്കും വേണ്ടി മുട്ടുകുത്തി പ്രാർത്ഥിക്കുകയായിരുന്നു..

Thursday, June 21, 2012

വീട് ഒരു വിചാരം..




ഗ്രാമത്തിൽ ധാരാളം വീടുകളുണ്ട്
ഓലമേഞ്ഞത് - ഓടിട്ടത്
ആസ്ബ്റ്റോസ് വിരിച്ചത് - വാർത്തത്

ഗ്രാമത്തിൽ ധാരാളം ആളുകളുണ്ട്
കറുത്തവർ - വെളുത്തവർ
മെലിഞ്ഞവർ - തടിച്ചവർ
പാവങ്ങൾ - പണക്കാർ

ആളുകൾക്ക് ആളുകളോടെന്നപോലെ
വീടുകൾക്ക് വീടുകളോടും അസൂയയുണ്ട്

മട്ടുപ്പാവിലിരുനു
ഓടിനെ പ്രേമിച്ചാൽ
പ്രേമത്തിന്റെ മൂലോട് പൊട്ടും
കവലയിലിരുന്ന് ഓലയും ആസ്ബറ്റോസും
കളിയാക്കി ചിരിക്കും


ഓല ഓടിനോട് പെണ്ണുചോദിച്ചാൽ
ഓലക്ക് പെണ്ണില്ലെന്നും
ഓടെടാ പട്ടീന്നും
ഓലയുടെ ബ്രോക്കറെ ഭീഷണിപ്പെടുത്തും

വാർപ്പ് ഓലസുന്ദരിയെ പ്രേമിച്ചാലോ
ഒരു ദിവസം ഓലകുട്ടി അപ്രത്യക്ഷയാകും
ടൂറുകഴിഞ്ഞ് പെൺകുട്ടി വീട്ടിലിരിപ്പാകും
ഊഞ്ഞാലാടിയില്ലെങ്കിൽ താരാട്ട് പാടും.

ഗ്രാമത്തിൽ അലിഖിത നിയമമുണ്ട്
വാർപ്പിന് - വാർപ്പ്
ഓടിന് -ഓട്
ഓലക്ക് -ഓല
ആസ്ബറ്റോസിന് -ആസ്ബറ്റോസ്.
അമ്മമാർ കുട്ടികൾക്കതിന്റെ
ചേരുമ്പടി ചേർത്തുകൊടുക്കും.

രാത്രിയായാൽ
വീടുകളിൽ ആണുങ്ങളും പെണ്ണുങ്ങളും
എന്താണ് ചെയ്യുന്നതെന്ന്
നിലാവെളിച്ചത്തിൽ
ഓരോ വീടും പരസ്പരം ഒളിഞ്ഞു നോക്കും.

പരിക്ഷീണിതരായ ആളുകൾ
അവസാന വെളിച്ചവും അണക്കുമ്പോൾ
അസൂയാലുക്കളായ വീടുകൾ
അവർക്ക് കാവൽ കിടക്കും.

രാത്രിയുടെ ചില ഇലയനക്കങ്ങളിൽ
വിട്ടുപോയതിന്റെ പൂരിപ്പിക്കുന്ന
ചില അപഥ സഞ്ചാര മാർഗങ്ങൾ
ഓരോ നിയമത്തിനും
ഓരോ വീടിനും
തിരശ്ചീനമായി സഞ്ചരിക്കുന്നുണ്ടെന്ന്
വീടില്ലാത്തവരുടെ ദൈവങ്ങളായ
എകെജിയും, ഇഎം എസ്സും
ഗാന്ധിയും ഇന്ദിരാഗാന്ധിയും
ബസ്റ്റോപ്പിലിരുന്ന് തർക്കിക്കുന്നത്
കേട്ട് കേട്ടങ്ങുറങ്ങും
വീടില്ലാത്ത സുകുമാരൻ..

Tuesday, May 29, 2012

ഇടവപ്പാതി





മഴവരുമ്പോഴും
കാറ്റു വരുമ്പൊഴും
മനസ്സ് തുള്ളിച്ചാടും

അതിന്റെ ശക്തിയിൽ
നമ്പ്യാരുടെ മാവിഞ്ചൊടാടും
മാങ്ങകൾ വീണുരുളും

മഴമാറുമ്പോഴും
കാറ്റുവഴിമാറുമ്പോഴും
പൊന്തക്കാട്
കുഞ്ഞുങ്ങളെ പ്രസവിക്കും

വേലി ചാടിയെത്തിയ
കുട്ടികൾ മാങ്ങതിരയുമ്പോൾ

“ഓടിനെടാ കള്ളന്മാരെ”യെന്നു പറഞ്ഞ്
നമ്പ്യാരോടിവരും

വേലി ചാടി
ദേഹം മുറിഞ്ഞാലും

“കട്ടുതിന്നണ മാങ്ങക്കെന്താ
ഇത്ര മധുരമെന്ന്”
കുഞ്ഞികണ്ണുകൾ
കണ്ണിറുക്കി ചോദിക്കും.

കട്ടപാപം
തിന്നു തീർത്ത്

നമ്പ്യാരെ ...

“അണ്ടിയാ പോയ്
കുണ്ടികാ‍ട്ടിക്കോയെന്ന്”
കുഞ്ഞികൈകൾ
കാലിൽ വീണ് മാപ്പിരക്കും..

-------------


ll


മഴവരുമ്പോഴും
കാറ്റു വരുമ്പോഴും
പാടം അശ്ലീല സിനിമ
പ്രക്ഷേപണം ചെയ്യാറുണ്ട്.

കൂടെ നടന്നിട്ടും
കൂട്ടു തരാത്ത
കൂട്ടുകാരിയുടെ
തുട നനച്ചതും
കുട തട്ടിയെടുത്തതും
ഒരു മഴ സിനിമ തന്നെ.

അന്നെന്റെ കുട
എത്ര പ്രണയാതുരമായാണ്
ഞങ്ങളെ കരയെത്തിച്ചത്..

പക്ഷെ ..

കുഞ്ഞുങ്ങൾ അഭിനയിക്കുന്ന
സിനിമയിൽ അശ്ലീലമില്ലെന്നും
പറന്നുപോയ കുടയുടെ കരച്ചിൽ
വീടുവരെയെത്തുമെന്നും
ആർക്കാണ് അറിയാത്തത്..!

lll

തെണ്ടിത്തിരിഞ്ഞ്
പാടത്തിരിക്കുമ്പോൾ
ആകാശത്തിന്റെ
മുഖമൊന്നു കാണണം..

ജോലിയും കൂലിയുമില്ലാത്തവൻ
കാരണം ബോധിപ്പിക്കുമ്പോഴേക്കും
ചന്നം പിന്നം
എറിഞ്ഞു തുടങ്ങും..

കൃത്യം സുശീലേച്ചിയുടെ
മുറ്റത്തെത്തുമ്പോൾ
ജോലിയില്ലാത്തവരുടെ
മഹാസമ്മേളനം കാണാം.

ഞങ്ങളുടെ പതാക
തലമാറ്റം ചെയ്ത്
ഇക്കൊല്ലം നമ്മൾ
ഭൂരിപക്ഷം നേടുമെന്ന്
പാർട്ടി റിപ്പോർട്ടിറക്കി
കട്ടൻ കാപ്പി കുടിപ്പിച്ച്
യോഗം പിരിച്ചു വിടും

ഞങ്ങളുടെ നേതാവ് സുശീലേച്ചി..!!

IV

കോരിച്ചൊരിഞ്ഞൊരു മഴ
എത്രവേഗമാണ് പെയ്തൊഴിഞ്ഞത്

ഹൃദയത്തിന്റെ നിറമുള്ള
മൂലോടിനിന്നിപ്പോഴും
ഉതിർന്നു വീഴുന്നുണ്ട്

കാണാതെപോയ ഇടവത്തുള്ളികൾ

Monday, May 21, 2012

നിലവിളിക്കുന്ന ഫ്ലാറ്റുകൾ



ലെബനോൻ സുന്ദരി
വെള്ളാരം കണ്ണുകളുള്ള നബീല
ലിഫ്റ്റിൽ വെച്ചാണ്
കത്തുന്ന കവിത ചൊല്ലിയത്..

അഞ്ചാം നിലയിലെ
നീളനിടനാഴി,
ദമാസ്കസ്സിലെ കോഫീഷോപ്പ് പോലെ
പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു
ഉമ്മയിനി തിരിച്ച് വരില്ലെന്ന് പറയുന്നു..

ഈജിപ്തിപ്പോൾ ശാന്തമായി
ഉറങ്ങുന്നുവെങ്കിലും
മഞ്ഞച്ച പല്ലുകൾ കാട്ടി
പുതുക്കി കിട്ടാത്ത
പാസ്പ്പോർട്ടിനെ പിരാകുന്നു.
അടഞ്ഞ മുറിയിൽ നിന്നും
വായ്നാറ്റം പരക്കുന്നു...

കതകിനു കൊളുത്തിടുമ്പോൾ
കുടിയേറാത്ത ലിബിയക്കാരനെയോർത്ത്
ദുഖിക്കേണ്ടായെന്നാശ്വസിച്ചു..

മനസ്സ് തണുപ്പിക്കാൻ
ഫ്രിഡ്ജിൽ നിന്നും വെള്ളമെടുക്കുമ്പോഴാണ്
സഹമുറിയൻ ഫിലിപ്പീനി വാചാലനായത്..

ഇന്ത്യക്കെത്ര സബ് മറൈൻ ഉണ്ടെന്ന്..?

നൌ ഫിലിപ്പീൻ ഹാവിംഗ് റ്റു
നെക്സ്റ്റ് ടൈം വി വിൽ ബീറ്റ് ചൈന..

മൂന്നാമതൊന്നാലോചിക്കാതെ
ഇന്ത്യയുടെ ഭൂപടം
എന്റെ കമ്പിളി
എന്റെ സബ്മറൈനുള്ളിൽ
മൂടിക്കിടക്കുമ്പോളാരും
ആക്രമിക്കില്ലെന്ന് കരുതിയതാണ്
കഥ അവസാനിക്കേണ്ടതാണ്..

പുതപ്പിന്റെ ഇരുട്ടിൽ
പതിയിരുന്ന് ഭീരു
എന്റെ സഹോദരനെ
അമ്പത്തിമൂന്ന് കഷ്ണങ്ങളാക്കുന്നു..

എന്റെ കിടക്ക
രക്തത്തിൽ കുളിക്കുന്നു..
ഇന്ത്യയുടെ ഭൂപടം
രക്തത്തിൽ കുതിരുന്നു..

ജനൽ വഴി
ചാടി മരിക്കാൻ തുനിഞ്ഞപ്പോൾ
താഴെ
കാർ കഴുകുന്നു
കുടിയിറക്കപ്പെട്ട ശ്രീലങ്കൻ..!!

Tuesday, May 1, 2012

കുട്ടികളും കവികളും



കുട്ടികളും കവികളും
കാല്പന്തു കളിക്കുകയാ‍ണ്

കവികളിലെ മറഡോണ
നെരൂദ നീട്ടിയ പാസ്
മൊട്ടത്തലയൻ ട്രാ‍ൻസ്ടോമർ
നീട്ടിയടിച്ചപ്പോൾ
വഞ്ചിപ്പാട്ടു വ്യത്തത്തിൽ
മൂളിപോയൊരു വാക്ക്
എത്ര എളുപ്പത്തിലാണ്
പോസ്റ്റിനുള്ളിലിരുപ്പായത്..

കുട്ടികളപ്പോഴാണ്
വാശിമൂത്ത്
സമരകൂട്ടങ്ങളെപ്പോലെ
ഇരച്ചു വന്നത്..

അലിയെ*പ്പോലെ
മെലിഞ്ഞുണങ്ങിയൊരു കുട്ടി
എല്ലാ കവികളേയും പറ്റിച്ച്
തിരിച്ചടിച്ചപ്പോൾ

കുട്ടികളുടെ ബേക്കി തലകുത്തിമറിഞ്ഞു..
ഗോളി ന്യത്തം ചവിട്ടി..
മദ്ധ്യനിരയിലെ തടിയൻ
ബനിയനൂരി വീശി...

കാണികളായ കുട്ടികൾ
അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
പാട്ടുപാടി വിസിലടിച്ചു..

കവികളുടെയടുത്ത ടെച്ചപ്പിൽ
താടിവെച്ച കവി
നീട്ടിയടിച്ച പന്ത്
അർദ്ധവ്യത്തത്തിൽ പൊങ്ങി
മൈതാ‍നത്തിനു പുറത്ത്
മാവിൻ പൊത്തിലേക്ക്..

അന്തം വിട്ട കുട്ടികളോട്
വെള്ളമൊഴിച്ചാൽ
പൊങ്ങിവരുമെന്നറിഞ്ഞിട്ടും
കുട്ടികളോട് കളിക്കാനില്ലെന്ന്
കവികൾ പറഞ്ഞൊഴിഞ്ഞതെന്തിനാണ്..?

പന്തിന്റെ ഉടമയായ കുട്ടി
ഏങ്ങിയേങ്ങി കരയുമ്പോൾ
റ്റിങ്കിൽ റ്റിങ്കിൽ ലിറ്റിൽ സ്റ്റാർ

കുട്ടികളേ നിങ്ങൾ തോറ്റുപോയല്ലോയെന്ന്
ചിരിച്ചു പെയ്തതെന്തിനാണ്...?


അലി:- ചിൽഡ്രൻ ഓഫ് ദ ഹെവൻ എന്ന പ്രശസ്തമായ ഇറാനിയൻ സിനിമയിലെ നായകനായ കുട്ടി.(Amir Farrokh Hashemian)

--------------------------------

ll


പനിനീർ പൂവ് വിരിഞ്ഞപ്പോൾ
കവികൾ പറഞ്ഞു
പ്രണയമാണെന്ന്
കവികളുടെ ഹ്യദയമാണെന്ന്..

ആദ്യപൂവ് കൊണ്ടുപോയ കവി
തിരിച്ചു വരാതായപ്പോഴാണ്

പനിനീർപൂവ് കുട്ടികളുടെതായത്
കുട്ടികളെപ്പോലെ ചിരിക്കാൻ തുടങ്ങിയത്...!

-------------------------------------------------

III


കവിസമ്മേളനം
പുലി നഗരി,
കുറുനരിയുടെ ഓരിയിടൽ

കേട്ടവരെല്ലാം കവികളാണ്
കാണുന്നവരെല്ലാം കവികളാണ്

കുട്ടികൾ മാത്രം
നഷ്ടപ്പെട്ട പിച്ചിനെ ചൊല്ലി
പാലായനത്തിലാണ്..!

-----------------------------
IV

രാജന്മാ‍ഷ് ആനകവിത ചൊല്ലും
ആനപ്പുറത്തിരുത്തും
ആനവാൽ മോതിരം ചാർത്തും

കുട്ടികളെല്ലാം ആനകളാണെന്ന്
ആനകളില്ലാത്ത മാഷ് പറയും

ആനക്കാര്യമോർത്ത്
കുട്ടികൾ ആനകൊമ്പ് പോലെ ചിരിക്കും..
----------------------------------------
V

മഹാകാവ്യം കൊണ്ട്
കുട്ടികൾ ഏറുപന്തുണ്ടാക്കി..

വ്യത്തത്തിലുള്ളത്
നേരെ പാഞ്ഞു

ഛന്ദസ്സിലുള്ളത്
മുഖത്തൊട്ടി
കാകളി കളിച്ചു..

അഞ്ചാം പാദത്തിനന്ത്യം
മഹാകാവ്യം ചപ്പിളി പിളിയായി...

Wednesday, April 25, 2012

അലിഫ്



അറബിവീട്ടിലെ
ദാർശനികനും കമ്യൂണിസ്റ്റുമായ
മലയാളി ഡ്രൈവറും
കുടിയിറക്കപ്പെട്ട ശ്രീലങ്കൻ ഗദ്ദാമയും
പ്രണയിക്കുമ്പോഴാണ്

രാജ്യാന്തര ബന്ധങ്ങളുടെ
മാവ് പൂക്കുന്നത്

നയതന്ത്ര ബന്ധങ്ങളുടെ
പ്ലാവില വീണ്ടും കഞ്ഞിക്കായ്
വളക്കപ്പെടുന്നത്..

ഇന്ത്യയോ അമേരിക്കയോ
ഉപരോധം പ്രഖ്യാപിച്ചാലും


സിംഹളയുടെയോ
എൽ ടി ടിയുടെയോ
യഥാർത്ഥ ആവശ്യങ്ങൾ
നേരിട്ടു കേൾക്കുന്നത്

കൊല്ലപ്പെട്ടവരുടെ തലയോട്ടിപിളർന്ന്
പൂക്കളിൽ നിന്ന്
കള്ളനാണയങ്ങൾപുറത്തു വരുന്നത്

അങ്ങനെ കറുത്തവർക്ക് വേണ്ടി
അവൻ ശബ്ദമുയർത്തുമ്പോഴായിരിക്കും
ഒരു വെളുത്ത പെണ്ണിന്റെ കരച്ചിൽ
അകത്തളങ്ങളിൽ ഒതുങ്ങികൂടുന്നത്...!!



കല്ലിവല്ലി അഥവാ ഇങ്കിലാബ് സിന്ദാബാദ്...

-----------------------------------------------------
അറബ് നാടിന്
ഇടത്തോട്ടൊരു ചായ്‌വുണ്ട്

അവർ കന്തൂറ*ക്കകത്തെങ്കിലും
ഇടത്തോട്ട് മുണ്ടെടുക്കും

വിപ്ലവത്തിന്റെ മാർഗ്ഗം
പുറത്തുപറയാതെ
ഇടത്തോട്ട് കാറോടിച്ചു പോകും..

ചെറിയ ചെറിയ
കലാപങ്ങൾ ഉണ്ടാകുമ്പോൾ
സധൈര്യം മുഴക്കും മുദ്രാവാക്യം..

കല്ലിവല്ലി...........** .........അഥവാ
ഇങ്കിലാബ് സിന്ദാബാദ്....

---------------------------
*കന്തൂറ:- പുരുഷന്മാർ ധരിക്കുന്ന പർദ്ധപോലുള്ള അറബ് വസ്ത്രം

** കല്ലിവല്ലി.. ഒരു അറബ് പദം / ശൈലി തേങ്ങട മൂടെന്നൊക്കെ അർത്ഥം വെക്കാം..ഐ ഡോണ്ട് കെയർ..(: ഇംഗ്ലീഷിൽ )



അലിഫ്
-----------
അറബികളുടെ മനസ്സ്
അലിഫ് പോലെയാണ്

അതവരുടെ വസ്ത്രം പോലെ
വടിവൊത്ത് നിൽക്കും

അറബി പെണ്ണിന്റെ ജീവിതം പോലെ
എത്രകാലം വേണമെങ്കിലും
ഒറ്റക്കും നിൽക്കും..

ചിലപ്പോഴൊക്കെ അവരുടെ
ഡ്രൈവറായ അമീറിനെ* പോലും
അൽഫിലൊതുക്കും. ....**

-----------------------------
അലിഫ് :- അറബിയിലെ ആദ്യത്തെ പദം (ا)
അമീർ :- ഒരു പേര് , രാജാവെന്ന് അർത്ഥം
അൽഫ് :- ആയിരം (ദിർഹം)



ഷംസുവും ഖമറും കാണാതെ പോകുന്നത്..
------------------------------------
ഒരേജോലിയുടെ
രണ്ടു വ്യത്യസ്ത ചാക്രിക താളങ്ങളിൽ
എല്ലു മുറിയെ പണിയെടുക്കുന്നത് കൊണ്ടാകണം


ഷംസും ഖമറും
ഒരേ നാട്ടുകാരായിട്ടും
ഒരേ റൂമിൽ താമസിച്ചിട്ടും
പരസ്പരം കാണാതെ പോയത്..!

ഷംസ് :- സൂര്യൻ / ഒരു പേര്
ഖമർ :- ചന്ദ്രൻ / ഒരു പേര്


മാഫി..
----------------
അസ്സലാമു അലെക്കും
വലൈക്കുമുസ്സലാം
ഗൾഫിൽ പോകാൻ ഇത്രേം മതി...

എന്നിട്ടും അർബാബ്,
കാറിൽ കയറാത്തതിന്
മുഖ് മാഫിയെന്ന് ചോദിച്ചപ്പോൾ
തലയാട്ടി സമ്മതിച്ചത്

പൊന്നുപോലെ നോക്കിയ
പോത്തിനിറച്ചി
മുഴുവനും ചോദിക്കോന്ന് പേടിച്ചാണ്...


-----------------------------------
അർബാബ് :- സ്പോൺസർ, മൊയലാളി...
മുഖ് മാഫി :- ബുദ്ധി ഇല്ലാത്തവൻ../ വിഢി..





ഈന്തപ്പനകൾ
----------------
നല്ലവരായറബികൾ
പൂത്തുലഞ്ഞ ഈന്തപ്പനപോലെ
മധുരം തന്നുകൊണ്ടേയിരിക്കും...

അങ്ങനെയിരിക്കെ
ഒരുരാത്രിയിലായിരിക്കും
മത്തുപിടിച്ചൊരു ജബാറ്

ഈന്തക്കുലകൾ മുഴുവനരിഞ്ഞ്
നെടുമ്പാശ്ശേരിയിലേക്ക് പറക്കുന്നത്

ഇത്തരം പനകൾ
പിന്നീട് പൂക്കാതെ
തണലുതേടി വരുന്നവരെ
കല്ലെടുത്തെറിയുന്നതു കാണാം..

Tuesday, April 10, 2012

STD V B


സുകുമാരൻ മാഷും
ഷീജടീച്ചറും തമ്മിൽ
ഡേഷാണെന്ന് പറഞ്ഞത്
പവദാസാണ്...!

എന്താണു ഡേഷെന്നു
ചോദിച്ചപ്പോളവൻ വരച്ച ചിത്രം
ഞാനാദ്യമായ് കണ്ട ഡേഷ് ചിത്രമാണ്..!!

പിന്നീട് ഇടക്കിടെ
മറിച്ചു നോക്കുന്നതിനിടയിൽ
ഷീജടീച്ചർ തന്നെയാണ്
ഞങ്ങളെ കൈയ്യോടെ പിടിച്ചത്..!!

അന്ന് എല്ലാവരോടും കളിക്കാൻ
പോകാൻ പറഞ്ഞ് ഒറ്റക്കിരുന്നത്
ഞങ്ങൾ നെല്ലിയുടെ മറവിൽ
കളിക്കാതെ കണ്ടു..!

പിറ്റേന്ന് ആദ്യ ക്ലാസിൽ
പവദാസിനെ എഴുനേറ്റുനിർത്തി
പൂവിനെ വരക്കാൻ പറഞ്ഞത്..!!
അതുകണ്ട് ടീച്ചർ സന്തോഷിച്ചത്....!

ഒരു കോളേജ് പഠനകാലത്ത്
പവദാ‍സിന്റെ വീട്ടിൽ പോയപ്പോൾ കണ്ടു.

പുരസ്കാരങ്ങൾക്കിടയിൽ
ഷീജടീച്ചറുടെ എണ്ണച്ഛായം
പൂമാല ചാർത്തി അങ്ങനെ....



പാലൈസ്
---------------
കോങ്കണ്ണൻ ഐസുകാരന്
കുഷ്ഠമുണ്ടെന്ന് പറഞ്ഞത്
ഐസുകാരൻ കാദർ..!!

അമ്പതു പൈസയുടെ പാലൈസ്
ഇരുപത്തഞ്ച് പൈസക്ക്
തരാമെന്ന് പറഞ്ഞിട്ടും
വാങ്ങാതെ പോയതും അതുകൊണ്ടു തന്നെ..!!

പിന്നീട് കോങ്കണ്ണൻ
സ്കൂളിലേക്ക് വരാതായപ്പോൾ
ഓഫീസ് റൂമിലേക്ക്
ചായ കൊണ്ടുപോയ ദിവസം
സുകുമാരൻ മാഷ് പറയുന്നത് കേട്ടു..

“പാലൈസിൽ വിഷം ചേർത്താണത്രേ
കോങ്കണ്ണനും ഭാര്യയും മൂന്നുകുട്ടികളും മരിച്ചത്”..!!

എങ്ങനെയായിരിക്കും
കോങ്കണ്ണന്റെ കുട്ടികൾ
പാലൈസ് തിന്നിട്ടുണ്ടായിരിക്കുക..!!?

XB
----------------------
വർഷമോരോന്നു കടന്നു പോകുമ്പോഴും
പത്ത് ബിയിലെ അവസാന ബെഞ്ച്
ആദ്യ പെൺബെഞ്ചിനെ പ്രേമിക്കും..!!

പ്രണയത്തിന് പിറകിലേക്ക്
കണ്ണുകാണാത്തതുകൊണ്ട്

അമ്മിണിടീച്ചറുടെ
ഒളിഞ്ഞുവരുന്ന ഡെക്സറ്ററുകൾ
എത്രമായ്ക്കാൻ ശ്രമിച്ചിട്ടും
മായാതെ തിരിച്ചുപോകുന്നുണ്ടാകും..!!

സ്വപ്നങ്ങൾ..
-------------
ആരാകണമെന്നചോദ്യത്തിന്
പേർഷ്യക്കാരനാകണമെന്ന് പറഞ്ഞത്
കുഞ്ഞാമിനാടെ അത്തർ മണവും
പുതിയ പേനയും കട്ടറും മോഹിച്ചാണ്..

“പേർഷ്യയിൽ പോകുന്ന കുട്ടികളെ
എനിക്കിഷ്ടമല്ലെന്ന് ”സൂറടീച്ചർ
ബോർഡിൽ എഴുതിയപ്പോൾ
ടീച്ചറോഡ് ദേഷ്യം തോന്നിയിരുന്നു..!!

ഇന്നാ ആമിനാടെ കത്ത്
“എന്റെ ഗതി മക്കൾക്ക് വരുത്തല്ലെ റബ്ബെ..”..!!


പൊട്ടിയ വളകൾ..
-------------------------
പൂരത്തിന്
ആ നീല കടകവള കട്ടെടുത്തത്
നിന്റെയുമെന്റെയും
ഒഴിഞ്ഞകൈകളായതു കൊണ്ടാണ്..!!

നാടുവിട്ട നിന്റെ മാമൻ
പൂരത്തിന് തിരികെ വന്നപ്പോൾ
നിറച്ച നിന്റെയിരുകൈകൾ കണ്ട്
കീശയിലിരുന്ന് പൊട്ടിയത്
ഒരു “കള്ളന്റെ കട്ടെടുത്ത ഹ്യദയമാണ്”


സൌഹ്യദം..!!
--------------
നാട്ടിൽ പോകുമ്പോൾ
നമ്മുടെ സ്കൂൾ കാണാറുണ്ട്..!!

ഓലമേഞ്ഞ പഴയസ്കൂൾ
പുതിയൊരു കോൺക്രീറ്റ്
സ്കൂളിനെ പ്രസവിച്ചിരിക്കുന്നു..!!

രണ്ടാം നിലയിലെ
ഉയർന്ന ക്ലാസിൽ
വാതിലിനിരുവശമായി
ഇപ്പോഴും നിൽക്കുന്നുണ്ട്
ഞാനും..നീയും.....!!

Sunday, March 25, 2012

തീപ്പെട്ടി കവിതകൾ അഥവാ വായിക്കാൻ കൊള്ളാത്ത പുകഞ്ഞ കൊള്ളികൾ..


മതേതരത്വം..

-------------------

തീപ്പെട്ടി കമ്പ് മുസ്ലിമാണ്...
വിശ്വമാനവികതയുടെ
തൊപ്പിവെച്ച മുസ്ലിം..

തീ ഹിന്ദുവാണ്..
പ്രോജ്ജ്വലിക്കുന്നഗ്നിയുടെ
സംസ്കാരമഹിമയുള്ള ഹിന്ദു..

തീപ്പെട്ടി കൂട് ക്രിസ്ത്യാനിയാണ്
രണ്ട് കറുത്ത ചട്ടിയിൽ നിന്നും
നൂറപ്പം പ്രദാനം ചെയ്യുന്ന ആഥിതേയൻ..

അതുകൊണ്ടാണല്ലോ
ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും
നിന്നെ മതേതരമായി
കീശയിലിട്ടു നടക്കുന്നത്..

രാഷ്ട്രീയം
---------

തീപ്പെട്ടി കമ്യൂണിസ്റ്റാണ്..
അടിച്ചമർത്തപ്പെട്ടവന്റെ നാളുകളിൽ
കീശയിൽ കരുതിയോരായുധം.

ഇന്ന് അടിച്ചമർത്തലിന് പുതിയ ഭാഷയുണ്ട്..
നിങ്ങൾക്കതിനെ മോഡേൺ കോളോണിയലിസമെന്നോ
ആഗോളവൽക്കരണമെന്നോ വിളിക്കാം

ഒരു സിഗരറ്റ് ലൈറ്റർ പോക്കറ്റിലിട്ടു നടക്കാം..!!


സദാചാരം അഥവാ വെറും ചാരം
---------------------------------------
ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട്..
ഒരുപെണ്ണ് തീപ്പെട്ടി കമ്പുപോലെ
കത്തിത്തീർന്നത്..!!

മണ്ണെണ്ണ തോണിയിൽ
ശരീരവടിവുകളൊന്നൊന്നായ്
മിനുക്കിയ പെണ്ണിനെ കണ്ടപ്പോൾ
നിനക്ക് ആവേശം കൂടി...
ആവേഗം കൂടി..

പുറത്തു സദാചാരത്തിന്റെ മൊല്ലാക്ക
പറയുന്നത് കേട്ടു..

പുകഞ്ഞ കൊള്ളി പുറത്ത്...!!

ചിരി
------
ചിരി ആയുസ്സ് കൂട്ടും..
മുഖകാന്തി വർദ്ധിപ്പിക്കും..
ശത്രുവിനെ മിത്രമാക്കുമെന്നിട്ടും..

ഹ്യദയത്തിന്റെ ചിത്രമുള്ള
ചതുരകൂടിനുള്ളിൽ
ചിരിക്കാൻ ഊഴം കിട്ടിയ
പ്രണയ കമ്പിന്
ഒന്നു “ചിരിച്ചതേയോർമയുള്ളൂ‍“..!!


ഒരുമ
-----
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
അങ്ങനെയെത്രയോ ചെറുയുലക്കകൾ
തീപ്പെട്ടി കൂടിനുള്ളിൽ കിടക്കുന്നു..!!

വർഗ്ഗ സമരം
----------

തീപ്പെട്ടി കൂടിനുള്ളിലെ അന്ധകാരത്തോട്
സന്ധിയില്ലാ സമരം നടത്തി
തീപ്പട്ടികമ്പുകളോരോന്നായ്
പ്രകാശിതമായ ചാവേറുകളാകുന്നു..!!

തീപ്പെട്ടി കൂടിനുള്ളിൽ
സമ്പൂർണ്ണ പ്രകാശം
നടപ്പിലാക്കും വരെ
ഈ വർഗ്ഗസമരം തുടർന്നുകൊണ്ടേയിരിക്കും..!!


ചതി
----

ഞങ്ങൾ ചതിയന്മാരനല്ല..
വടക്കൻ വീരഗാഥയിലെ ചന്തുവിനെപ്പോലെ
തെറ്റിദ്ധരിക്കപ്പെട്ട ജന്മമാണ് ഞങ്ങളുടേത്..

നിങ്ങളുടെ അവിശുദ്ധ കരങ്ങൾ
ചഞ്ചല ഹ്യദയം..
ചിന്തകളിലെ അവിശുദ്ധ തീ
എന്നിവകൊണ്ടുരക്കുമ്പോഴാണ്

ഞങ്ങൾ തീപ്പെട്ടികൾ ചതിയന്മാരായി
ലോകം മുദ്രകുത്തുന്നത്..!!

കള്ളനും പോലീസും
--------------------------
ഒരിക്കലും അലിയാത്ത
ഐസ്ക്രീമെന്ന ഗർവിൽ അകത്ത്...!!

ആരും നുണയാതെ
പറന്നുപോകുന്ന സീൽക്കാരം പുറത്ത്...!!

ഓർമ
-------
എന്റെ ഓർമ ശരിയാണെങ്കിൽ
ഞാനിരിക്കുന്നിടം തെറ്റിയാലും
നീയിരിക്കുന്നിടം ഉമ്മാക്ക് തെറ്റിയിട്ടില്ല..

സൌഹ്യദം
--------------
ഇല്ല , നീയില്ലാതൊരെൻ സൌഹ്യദ-
ബാല്യത്തിൻ മട്ടിക്കോലിലും
കൌമാര തീപ്പൊരി കലാലയത്തിലും
യൌവ്വനത്തിലെ പ്രണയനഷ്ടത്തിലും
വാർദ്ധക്യത്തിലെ തീയിറക്കത്തിലുമന്ത്യ-
മെൻ ചിതക്കരികിലും സോദരാ...!!.

പ്രണയം
----------

നീ പ്രണയം പോലെയാണ്
കത്തിച്ചാൽ പൊള്ളും..

ഒടുവിൽ കരിഞ്ഞു വീണാൽ
കാലത്തിന്റെ മുകളിലൂടാരെങ്കിലുമൊക്കെ
ചവിട്ടിമെതിച്ചു പോയ്കൊണ്ടിരിക്കും..!!

പ്രണയ ലേഖനം
-------------------

നീ കൊളുത്തിയ
മെഴുകുതിരി വെട്ടത്തിരുന്നാണ്
ഞാനതെഴുതിയത്...

നിന്റെ വാ‍യിൽ തന്നെയാണ-
തിനൊരു സുരക്ഷിത സ്ഥാനമെന്നവൾ
കണ്ടെത്തിയതും അതുകൊണ്ട് തന്നെ..!!


മറുവിദ്യ
---------

ഞാനെഴുതുമ്പോൾ
നീയൊളിഞ്ഞു നോക്കാറുണ്ട്

എന്റെ ഹ്യദയത്തിൽ നിന്നും
മഷിയൂറുന്നവിധം നീ കണ്ടെത്തിയിരിക്കുന്നു..

അതുകൊണ്ടാണല്ലോ എന്റെ വാക്കൂകളെ
മായ്ച്ചെടുക്കുന്ന മറുവിദ്യ നീ കണ്ടെത്തിയത്..!!


ചുംബനം..
------------
ഗ്വിന്നസ്സ് ബുക്കിലെ
സുദീർഗമാ‍യ കിസ്സിനേക്കാളു-
മെത്രയോ തീക്ഷ്ണമാണ്..

തീപ്പെട്ടി കൂടിനോട്
കമ്പുകൾ ചെയ്തു കൊണ്ടിരിക്കുന്നത്..!!

കവിത
------------

തീപ്പെട്ടി ഒരു കവിതയാണ്
അത് വിശ്വസിക്കാത്തവന്

കവിതകൾ കത്തിക്കാനുള്ള
ഒരു വഴിയാണത്..!!

Sunday, March 11, 2012

പനിനീർ പൂവ്...

!!

പൊട്ടിച്ചെടുക്കുമ്പോൾ
മുള്ളുകൊണ്ടൊരു കുത്ത്..

ചവച്ചരക്കാൻ
പറിച്ചെടുക്കുന്നതിന്റെ പ്രത്യാക്രമണം..!

ഞാൻ വേദന മറന്നത്
നിന്നെ കൊടുത്തപ്പോൾ
കിട്ടിയ പുഞ്ചിരി
വിരലിൽ പുരട്ടിയാണ്...!!

നിന്നോടുള്ള പ്രതിഷേധം
ഞാനവളെ അറിയിച്ചിരുന്നു.

അതായിരിക്കാം
ചുംബിച്ച് ചുംബിച്ച്
പ്രണയലഹരിയിൽ
ഉന്മാദിനിയായി
അവൾ നിന്റെയല്ലികൾ
എന്നെന്നേക്കുമായി കറുപ്പിച്ച് കളഞ്ഞത്..

Wednesday, February 22, 2012

അതിഥി ദേവോ ഭവ...

ഒരു തോക്കുമായി ഇന്ത്യയിൽ വരിക
കടലിലോ കരയിലോ വരാം
പകലോ രാത്രിയോ ആവാം..

നഗരത്തിലോ ഗ്രാമത്തിലോ
റെയിൽവേ സ്റ്റേഷനിലോ താജിലോ
താങ്കൾക്കിഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കുക...

നഗരമാണെങ്കിൽ റെയില് വേ സ്റ്റേഷനാണു നല്ലത്
കടലാണെങ്കിൽ ബോട്ടിൽ തിളക്കണ-
മത്തികൊപ്പം ചോരതിളക്കുന്ന മുക്കുവനെ കിട്ടും.
ചോര ആവോളം ഞങ്ങളുടെ നാട്ടിലുണ്ട്..
ഇവിടെ വെള്ളത്തിന്റെ വിലയേ നിണത്തിനുള്ളൂ..

റെയില് വേ സ്റ്റേഷനിൽ തുരുതുരെ വെടിവെക്കണം
ഒറ്റവെടിവെച്ചുണ്ടതീർന്നാൽ
പാറാവുകാരൻ നിങ്ങളെ കൊല്ലും.

ചുറ്റുപാടും വെടിവെക്കുക
ആളുകൾ പരക്കം പായും
നിലത്തുവീണവർ പിടഞ്ഞു കാൽക്കലെത്തും
അവരുടെ തലച്ചോറ് നോക്കി വീണ്ടും വെക്കുക
വെടിച്ചോറ് പുറത്തു വരട്ടെ..!!

ചെറുക്കുന്ന, ചോരക്കൂറുള്ള സൈനികൻ
നിന്റെ തലപൊട്ടിച്ചെടുത്തില്ലെങ്കിൽ
താങ്കൾ സുക്യതം ചെയ്തിരിക്കുന്നു.

സലാം പറഞ്ഞ് കീഴടങ്ങുക
പിന്നെയൊന്നും മൊഴിയരുത്
ആംഗലേയം സംസാരിക്കരുത്
താങ്കൾ ഇനി വായതുറക്കുന്നത് വരെ
ഇന്ത്യയുടെ അതിഥിയാണ്..

അഥവാ താങ്കൾ ദേവനാണ്...!!

കടലിലിൽ ഉന്നം കിട്ടാതെയലയുകയാണോ?
അവിടെ ചില പൊന്തുകൾ കാണാം.
നിങ്ങൾ പൊന്തിന്റെ ചെമ്പരത്തി നോക്കി വെക്കണം
ചെമ്പരത്തി വിരിഞ്ഞ് ചിലപ്പോൾ
മനുഷ്യൻ അലറുന്നതു പോലെ അലറിയേക്കാം..
പേടിക്കേണ്ട അവർ ചെമ്പരത്തി തന്നെയാണ്
അന്താരാഷ്ട്ര കപ്പലതിർത്തിയിൽ ഞങ്ങൾ
ചെമ്പരത്തികൾ നടാറുണ്ട്..

ഇനി വേഗം ഓടിച്ചു പോകുക..
വേഗം കുറഞ്ഞാൽ താലങ്ങളേന്തി
ഞങ്ങൾ നിങ്ങളെ സ്വീകരിക്കാൻ വരും

അപ്പോൾ നിങ്ങൾ മൌനം പാലിക്കുക
നിങ്ങളുടെ മൌനം ഞങ്ങളുടെ
ദൈവങ്ങൾ തർജമ ചെയ്തുതരും...

ഇതു ദൈവത്തിന്റെ സ്വന്തം നാടാണ്
നിങ്ങൾ മൂന്നു കോടി മുപ്പത് ലക്ഷം
ദൈവങ്ങളുടെ അതിഥികളാണ്...

Sunday, February 19, 2012

കവികളെ ഞാൻ വെറുക്കുന്നത്..

വർഷത്തിലും വേനലിലും
കുളിപ്പിച്ചു പൊട്ടുതൊടീക്കുന്ന
പുഴയുള്ള ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്.

ചേറ് ഉരച്ചെടുത്ത്
പുഴ ഞങ്ങളെയെന്നുംകുളിപ്പിക്കുമായിരുന്നു
ഇടക്ക് വായിലൂടെ കയറുന്ന ജലം
ഹ്യദയവും തലയും കടന്ന് മൂക്കിലൂടെ ചീറ്റി
പുഴയെന്നെ ദേഹവിശുദ്ധിവരുത്തി മനുഷ്യനാക്കി.

ഒരു ദിവസം പുഴ കുത്തിയൊഴുകുമ്പോഴാണ്
ഒരു കവി പ്രത്യക്ഷപ്പെട്ടത്
അദ്ധേഹം പുഴക്കരയിൽ ഇരുന്നു കവിതകൾ ചൊല്ലി
“പുഴമരിക്കുന്നെന്ന്” പാടി വിലപിച്ചു
ഗ്രാമവാസികൾക്ക് അയാളോട് വെറുപ്പായിരുന്നു.
എനിക്കയാളെ പുഴയിലേക്ക് തള്ളിയിട്ട്
വെള്ളം കുടിപ്പിച്ച് കൊല്ലണമെന്നുണ്ടായിരുന്നു.

പക്ഷെ പുഴയിൽ മുക്കിയാൽ അയാളുടെ
ഹ്യദയവും ശരീരവും ശുദ്ധിയാകുമെന്നതിനാൽ
ഞാനയാളെ വെറുതെ വിട്ടു.

ഒരു ദിവസം നേരം പുലർന്നപ്പോൾ
ഗ്രാമം പുഴക്കരികിലേക്ക് ഓടുന്നു
പുഴയിൽ കഴുകിയെടുത്താണെന്റെ
ഓരോ പ്രഭാതവും ആരംഭിക്കുന്നത് .
ഗ്രാമത്തിനൊപ്പം ഞാനും ഓടി..

പുഴക്കരികിൽ പുഴയോളം ആളുകളുണ്ടായിരുന്നു
പുഴമാത്രം ഉണ്ടായിരുന്നില്ല.
പുഴയെ ഇന്നലെ രാത്രി കാണാതായിരിക്കുന്നു
പുഴയെ കുറിച്ച് പാടിയ കവിയെ ഞാൻ തിരഞ്ഞു
പുഴക്കവിയെയും ഇന്നലെരാത്രി കാണാതായിരിക്കുന്നു
പുഴയെക്കുറിച്ച് പാടിയ കവി
പുഴയുമായി കടന്നു കളഞ്ഞതാണ്..
പുഴയിൽ കഴുകാനുള്ളത് ഞാൻ പൂഴിമണ്ണിൽ തേച്ചു.

പുഴമരിക്കുന്നെന്ന് പാടി പുഴയെ കൊണ്ടുപോയ
കവിയെ അന്നാദ്യമായി ഞാൻ വെറുത്തു..

ഗ്രാമം പുഴയെ മറന്നു
ഞാൻ നീന്താനും ഇടക്ക് കുളിക്കാ‍നും മറന്നു.
തലയിലേക്ക് വെള്ളപ്പാച്ചലില്ലാതെ ഇടക്കിടക്ക്
തുമ്മി ശുചിയാക്കുമ്പോഴൊരു ചീത്തമണം
ഹ്യദയത്തിൽ നിന്നും തികട്ടിവന്നു..

ഒരു ദിവസം രണ്ട് യുവകവികൾ
ഒരുമിച്ച് നാട്ടിൽ പ്രത്യക്ഷപ്പെട്ടു..
ഒരാൾ പ്രണയത്തെകുറിച്ച് പാടി
ഒരാൾ സ്നേഹത്തേയും കൊന്നപ്പൂവിനെയും
ഗ്രാമവഴികളേയും പാടി പാടി നടന്നു..

ഗ്രാമം രണ്ടുപേരെയും വെറുത്തു
ഞാൻ അപകടം മണത്തു.

പ്രണയ കവി മാംസനിബദ്ധമായ-
പ്രണയരാഗം പാടി.
പ്രണയം പേടിപ്പിക്കുന്ന പണിയാണെന്ന്
പെങ്ങളോട് പറഞ്ഞു.

സ്നേഹ കവി ശൂന്യമായ ഹ്യദത്തെചൊല്ലി
ആൽമരത്തണലിലിരുന്നു വിലപിച്ചു.
ഗ്രാമവും കൊന്നപ്പൂവും അതുകേട്ട് തലതാഴ്ത്തി.

അമ്പലങ്ങളും പള്ളികളും
ആയുധ ശാലകളായെന്ന് പാടിയദിനം
രണ്ടു പേരെയും ചതിച്ചു കൊല്ലാൻ
ഇടവഴിയിൽ ഞാൻ കാത്തു നിന്നു.
ഇരുട്ടിന്റെ മറവിൽ ഒരു വെളിച്ചം കണ്ടു
ഞാ‍നുറപ്പിച്ചു ഞാനിന്ന് ഗ്രാമത്തെ സ്വതന്ത്രമാക്കും
കവി വിമുക്ത സുന്ദരഗ്രാമം.

പെട്ടെന്നാണ് വെളിച്ചം സൂര്യനോളം പരന്നത്
ഗ്രാമം രാ‍ത്രിയിൽ പ്രകാശപൂരിതമായി
വെടികെട്ട് ഞാനാദ്യമായി രാത്രിയിൽ കേട്ടു.
പെണ്ണുങ്ങൾ ചേലകൾ മാറ്റാൻ ഓടുന്നതു കണ്ടു
ആണുങ്ങൾ മരത്തിനു ചുറ്റു ഒളിച്ചിരിക്കുന്നു.
കുഞ്ഞുങ്ങൾ കരഞ്ഞ് ഒരു സംഗീതം പരന്നു
ക്യഷ്ണനും മുഹമ്മദും യേശുവും ആ വിരുന്നിൽ പങ്കെടുത്തു.
ഞാൻ കവികളെ തിരഞ്ഞു വശം കെട്ടു വീട്ടിലേക്കോടി...

എന്റെ വീടവിടെ ഉണ്ടായിരുന്നില്ല
എന്റെ കുടുംബമവിടെ ഉണ്ടായിരുന്നില്ല
പ്രണയ കവിയും സ്നേഹ കവിയും കൂടി
എന്റെ പെങ്ങളേയും വീടിനെയും
കട്ടുകൊണ്ടു പോയിരിക്കുന്നു.
എന്റെ പൂന്തോട്ടം ചവിട്ടി മെതിച്ചിരിക്കുന്നു.
ഞാൻ തിരിഞ്ഞു നോക്കി
എന്റെ ഗ്രാമവും അവിടെ ഉണ്ടായിരുന്നില്ല......
എല്ലാം നഷ്ടപ്പെട്ട ഞാൻ

കവികളെ കൊല്ലുമെന്ന് ശപഥമെടുത്തു
പട്ടണത്തിലേക്കോടി..
പട്ടണം എനിക്ക് ജോലി തന്നു
വാഹനം തന്നു ഫ്ലാറ്റ് തന്നു.
ജോലി പതിയെ പതിയെ എന്റെ
തലച്ചോറ് കാർന്നെടുത്തു.
കൊന്നപ്പൂ കണ്ടു നടന്ന നടവഴിയുടെ
സുഗന്ധം ശ്വസിച്ച ശ്വാ‍സം നാളം
വാഹനപ്പുകയേറ്റ് കരുവാളിച്ചു.
ഫ്ലാറ്റിലെ അടുപ്പ് പുകക്കാതെ
കരളിന്റെ കറുപ്പ് കൂ‍ട്ടി.
എന്റെ ഗ്രാമത്തെകുറിച്ചോർത്ത്
ഞാൻ സദാ വിലപിച്ചു കൊണ്ടിരിന്നു.
വലിച്ചും കുടിച്ചും ഞാൻ എല്ലാം മറന്നൊ-
ടുവിൽ ഡോക്ടർ പറഞ്ഞത്
താങ്കൾക്കിനി ഇരുപത്തിനാല് മണിക്കൂർ മാത്രം.

മരിക്കാൻ എനിക്ക് പേടിയുണ്ടായിരുന്നില്ല
കവിപ്പക അവസാനിക്കാതെ
ഞാൻ മരിക്കാൻ തയ്യാറുമല്ല.

പട്ടണത്തിൽ കവികളെ ഞാൻ കണ്ടിരുന്നില്ല
ഒരു കവിയെയെങ്കിലും കൊന്ന് മോക്ഷമെടുക്കാൻ
ഞാൻ പട്ടണം മുഴുവൻ തിരഞ്ഞു.
ഒടുവിൽ ഞാനൊരിടം കണ്ടെത്തി
കരുതിവെച്ച കഠാരയുടെ മൂർച്ച നോക്കി
ആയുസ്സുതീരാനൊരു മണിക്കൂർ കൂടി മാത്രം

അവിടെ ഒരു കവി സമ്മേളനം നടക്കുകയായിരുന്നു
പട്ടണകവികൾ മുലകളെ കുറിച്ച് പാടുന്നു
ഒരു രാത്രി ഗ്രാമത്തിന് നഷ്ടപ്പെട്ടത്
വോഡ്കാ നദിയായ് അവിടെ ഒഴുകുന്നു.
ഒരു രാത്രി എനിക്ക് നഷ്ടപ്പെട്ട
എന്റെ കുഞ്ഞുപെങ്ങൾ പിറന്നപടിയവിടെയുണ്ട്.
അവർക്കു ചുറ്റും പുഴയുടെ വിരഹത്തിൽ
ഞാൻ പണിയിച്ച എനിക്കു പ്രിയപ്പെട്ട
എന്റെ കക്കൂസുകളുണ്ട്.

പട്ടണകവികളോടെനിക്ക് ബഹുമാനം തോന്നി.
പുഴക്കവിയോ സ്നേഹക്കവിയോ പ്രണയക്കവിയോ
ഇല്ലാത്ത പട്ടണത്തോടെനിക്കസൂയ തോന്നി

കഠാര ഞാൻ വലിച്ചെറിഞ്ഞു മരണത്തിനു കീഴടങ്ങുന്നു.
പക്ഷെ എന്റെ കവിപ്പകയവസാനിച്ചെന്നു കരുതരുത്
സ്വർഗ്ഗത്തിലോ നരകത്തിലോ അതിനിടക്കുള്ളവഴിയിലോ
ഞാൻ അവരെ തേടിയിരിപ്പുണ്ടാകും..!!

Monday, February 13, 2012

ഞാൻ പ്രവാസിയല്ല....

ഒരു പുതുവത്സര രാവിൽ
ഞാനും നെടുമ്പാശ്ശേരിയിൽ നിന്നും
പറന്നു പോയിട്ടുണ്ട്..

നുഴഞ്ഞു കയറ്റക്കാരന്റെ
കാക്ക ദ്യഷ്ടിയോടെ
അറബി പോലീസിന്നു മുന്നിൽ
പകച്ചു നിന്നിട്ടുണ്ട്..

മാഫിയും ഷൂഫിയുമറിയാതെ
അറബി പെണ്ണിന്റെ ഹിമാറ്-
വിളിയിൽ ഇളിഭ്യനായിട്ടുണ്ട്..

രാ‍വിലെ ഏഴിനും
രാത്രി പതിനൊന്നിനുമിടയിൽ
പന്ത്രണ്ട് മണിക്കൂർ പണിയെടുത്തിട്ടുണ്ട്.

ഓരോ രണ്ട് വർഷത്തിലും
രണ്ട് മാസം പുരയിലെത്തിയിട്ടുണ്ട്.
അതുകൊണ്ടാണോ നിങ്ങളെന്നെ
പ്രവാസിയെന്നു വിളിക്കുന്നത്...?

വോട്ടേർസ് ലിസ്റ്റിൽ നിന്നും
പേര് വെട്ടിയത്....?

എയർപോർട്ടിൽ നിന്നും
യൂസേർസ് ഫീ പിരിച്ചത്..?

എൽ ഐസിക്കാരൻ നിർബന്ധിത
ഇൻഷുറൻസ് എടുപ്പിച്ചത്...?

ബിപി എല്ലിൽ നിന്നും
എ പി എല്ലിലേക്ക് തരം താഴ്ത്തിയത്...?

പ്രവാസിയെന്ന കാർഡ് തന്ന്
പോക്കറ്റിന്റെ ഭാരം കൂട്ടിയത്..?

നാട്ടിലെ രാമൻ ഫോൺ വിളിച്ചപ്പോൾ
പറഞ്ഞത് “ഒപ്പം പഠിച്ച മുപ്പത് പേരും”
ഗൾഫിലാണെന്ന്...!!

നാട്ടിലാരുമില്ലാത്ത കാരണം
മൂപ്പര് പ്രവാസിയാണെന്ന്..!!

വർഷം മുഴുവൻ വട്ടം കറങ്ങി
ഞങ്ങൾ ചെല്ലുമ്പോൾ സമ്മാനിക്കുന്ന
കുപ്പിയിൽ നിന്നും കുറച്ചെടുത്ത്
രാമൻ പ്രവാസം മറക്കുന്നു..

വീട്ടിലെ ബീവി
ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്
“കൂട്ടുകാരികളെല്ലാം ഗൾഫിലാണെന്ന്”

അവസാനം ചേച്ചിയും പറന്നു പോയപ്പോൾ
അവൾക്ക് ബോറഡിക്കുന്നെന്ന്
നാടൊരു തുരുത്താ‍ണെന്ന്..
അവൾക്കും ഗൾഫ് മതിയെന്ന്...

ഞങ്ങൾ മുപ്പത് പേരും ഗൾഫിലുണ്ട്
ഈ കഴിഞ്ഞ വിഷുവിന്, ഓണത്തിന്
ക്രിസ്മസിന് , പെരുന്നാളിന്
ഞങ്ങൾ രാമന്റെ പേരിൽ ചിയേർസടിച്ചു..!!

മനോജിന്റെ വിവാഹ വാർഷികത്തിന്
നൌഷാദിന്റെ പെണ്ണുകാണലിന്
ഷിനോദിന്റെ ആദ്യ സന്താനത്തിന്
പ്രവീണിന്റെ ജോലികയറ്റത്തിന്
പിന്നെ വേണ്ടുന്നതിനും വേണ്ടാത്തതിനും
ഞങ്ങൾ കൂടിയിട്ടുണ്ട്...

നല്ല കൈപ്പത്തിരി ഇവിടെ കിട്ടുന്നുണ്ട്
ചൂടു വരുമ്പോൾ തണുത്തു-
പുതച്ചു കിടന്നുറങ്ങുന്നുണ്ട്.

മഴപെയ്യുമ്പോൾ കതകടച്ച്
നിങ്ങളുകാണുന്ന ഏഷ്യാനെറ്റും
സൂര്യയും ഞങ്ങളും കാണുന്നുണ്ട്..!!

അമ്മക്ക് പനിയേറിയപ്പോൾ
അഞ്ച് മണിക്കൂറിനുള്ളിൽ
ഞാൻ പറന്നെത്തിയിട്ടുണ്ട്..!!

എന്നിട്ടും രാമന്റെയച്ഛൻ മരിച്ചപ്പോ‍ൾ
ഡൽഹിയിലെ ഇന്റർവ്യൂ കഴിഞ്ഞ്
രണ്ടാം നാളിലാണ് പാവമെത്തിയത്..!!

ഇനി പറയൂ ഞങ്ങളെ നിങ്ങളെന്തിനാണ്
പ്രവാസിയെന്ന് വിളിക്കുന്നത്..?

Sunday, February 12, 2012

കയ്പ്പിച്കെടുക്കുന്ന വിധം..

മുലപ്പാലായിരുന്നു
ആദ്യ ഇഷ്ടം.

മുലയിൽ സ്നേഹം പുരട്ടിയമ്മ
ആദ്യയിഷ്ടം കയ്പ്പിച്ചെടുത്തു.

നിന്നോടായിരുന്നു
രണ്ടാമത്തെ ഇഷ്ടം.

ഇഷ്ടം മധുരമാക്കാൻ നീ
മുലകളിൽ പ്രണയം തേച്ചുവെച്ചു..

അതിൽ പിന്നെയാണ്
ഞാൻ വീണ്ടും കയ്പുനീർ കുടിക്കാൻ തുടങ്ങിയത്..!!

Saturday, February 11, 2012

പെരിയാറിൽ മുല്ല പൂത്തപ്പോൾ..

പെരിയാറിൽ മുല്ല പൂത്തപ്പോൾ
മുല്ലക്ക് തടം വെട്ടാൻ
ആയിരം പേർ വന്നു
പതിനായിരം കേട്ടു
ലക്ഷങ്ങൾ കാതോർത്തിരുന്നു..

വന്നവർ കാണാത്തവരോടും
കാണാത്തവർ കേൾക്കാത്തവരോടും
പറഞ്ഞ് പറഞ്ഞ്
മുല്ലപ്പൂമ്പൊടി കഥ അങ്ങാടിപാട്ടായി..

മുല്ലയെ പ്രകീർത്തിച്ച്
കവികൾ പാടി
ചാനലുകളാടി
അടാത്തവരാടിപ്പാടി.

സാംസ്കാരിക നേതാക്കൾ
ആഹരിക്കാതെ തടം വെട്ടി
പട്ടിണി ശവങ്ങളായി..

ഭക്ഷണം കഴിക്കുമ്പോൾ
മുല്ലചമന്തി കൂട്ടാത്തവനെ-
യാരോ തന്തക്കു വിളിച്ചു..

തടം പൊട്ടിയാൽ
മുല്ല ചീഞ്ഞൊഴുകി
വണ്ടിപ്പെരിയാ‍റിലെ ജമന്തി,
ഇടുക്കിയിലെ 999,
കൊച്ചിയിലെ ചെമ്പരത്തി പൂക്കൾക്ക്
വംശനാശം വരുമെന്ന്
സുക്കൻബർഗ്ഗ് വിധി...

ഉറക്കം വരാതെ പാവം
മുല്ലപ്പെരിയാറുകാരൻ വ്യദ്ധൻ
അറബിക്കടലിലെ പുഷ്പാർച്ചന
സ്വപനം കണ്ടു കണ്ടു
കൺപോളകൾക്കു തടം കെട്ടി...!!

സിനിമകഴിഞ്ഞപ്പോൾ മുല്ലക്ക്
സുഗന്ധം പോരെന്ന് പാണീ വചനം.

ആനമദിച്ചാലും പെരിയാറിൽ
ചിതലൈവി ഇളകില്ലെന്നറിഞ്ഞ്
വന്നവർ വന്നവർ സെന്റ്ടൽ
ജയിലിലേക്ക് പോയി....

മാറ്റക്കളി കാണാൻ
ആയിരം പേരും പോയി...
പതിനായിരും കേട്ടു...
ലക്ഷങ്ങൾ കാതോർത്തിരുന്നു..

മുല്ലപ്രണയത്തിൽ മനം നൊന്ത
മുഖ്യന്റെ കുറിപ്പടി ചോർന്നപ്പോൾ
ആയിരം പേരും പോയി...
പതിനായിരും കേട്ടു...
ലക്ഷങ്ങൾ കാതോർത്തിരുന്നു..

വിപ്ലവത്തിന്റെ നായകൻ
അപ്പച്ചട്ടിയിൽ കൈയിട്ടു
വിമോചക ശബ്ദം കേട്ട്
ആയിരം പേരും പോയി...
പതിനായിരും കേട്ടു...
ലക്ഷങ്ങൾ കാതോർത്തിരുന്നു...

പെരിയാറിലെ വ്യദ്ധൻ
മണമില്ലാത്ത മുല്ലക്ക് ചുറ്റും
ചുണ്ണാമ്പ് തേടി നടക്കുന്നു..

ഇടക്ക് വിപ്ലവ ദ്രാവകം
നിരോധിച്ചവന്റെ തന്തക്കു വിളിക്കുന്നു..!!

Saturday, February 4, 2012

പെനീസുലയിലേക്ക് സ്വാഗതം

പൊയ് പോയ അവസാന
ജബലലി ബസ്സിനെ പ്രാകി
ബർദുബൈ ബസ്റ്റാന്റിൽ
വിജനമായ ഇരിപ്പിടത്തിൽ
ജനുവരിയുടെ ശീതകാറ്റിനെ
ശപിക്കുന്ന മനുഷ്യാ നിനക്ക്
“പെനീസുലയിലേക്ക് സ്വാഗതം.”

തണുത്ത് വിറച്ച് ഞെരമ്പുകൾ
ഉറവ വറ്റിയ ഗ്യഹ ചിന്തയെ
മഥിക്കുന്നുവെങ്കിൽ തുടങ്ങാം
കാമാതുരയായ സുന്ദരിപെണ്ണിന്റെ
കൈകൊണ്ടൊരു പെനീസ്വുലൻ വോഡ്ക...

ഓർമകൾ നഷ്ടപ്പെട്ട നിന്നോട്
“വീടെവിടെ”യെന്നവൾ
സ്വകാര്യം ചോദിച്ചാൽ

ഇരുണ്ട നീല വെളിച്ചത്തിൽ
ചുവന്ന സാരിതല വഴിമാറിയ
പൊക്കിൾ ചുഴി നോക്കി നോക്കണം.

ടാറിട്ട റോഡിൽ നിന്നും
ഇടത്തോട്ട് പോകുന്ന ഇടവഴിയിൽ
പണിതീരാത്ത വീടിന്റെ അടുക്കളയിൽ
പ്രാരാബ്ദ കുഴലൂതുന്ന പെണ്ണിന്റെ
കരുവാളിപ്പ് നിന്റെ ഓർമയിലേക്ക് ഓടിവരും..

ഓർമഗർത്തങ്ങളുടെ
പൊക്കിൾ ചുഴിയിൽ നിന്നും
മുഖം തിരിച്ച് മൊഴിയുക...
“ജബൽ അലി...”

ക്ലാവേറിയോർമകൾക്ക്
ഒരു കൈതാങ്ങിനായ്
തലയുയർത്തി പതിയെ
ഒരു പെഗ്ഗ് കൂടി ഒഴിച്ചു
ഓർമകൾക്ക് ശക്തി പകരുക...

നർത്തകിപെണ്ണിന്റെ
മുലകണ്ണിനു ദാഹിച്ച്
പുതു പാദ ചലനം നടത്തുന്ന
പതിനെട്ടുകാരനു നിന്റെ മുഖഛായ..?
കണ്ടുനീ,മുലകുടിപ്പിച്ച പെണ്ണിന്റെ
നിർവ്യതിയറിയുക...

ഓർമകളുടെ മുലപ്പാല് ചേർത്ത്
ഒരു പെഗ്ഗ് കൂടി....

ഇപ്പോൾ നിന്റെ ഓർമകൾ
വോഡ്ക തിരിച്ചു തന്നിരിക്കുന്നു.

തണുത്ത ജനുവരിയിൽ
നിന്റെ ഞെരമ്പുകൾ അത്യുഷണ-
മേഖലയിലൂടെ കടന്നു പോകുന്നു..

പെനീസ്വുലയിലെ മണിമെത്തയിലേക്ക്
നിനക്ക് സ്വാഗതം..

ചുവന്ന സാരി അഴിച്ചെടുത്ത്
ഓർമഗർത്തങ്ങളിൽ
മുങ്ങിയും പൊങ്ങിയും
ശ്വാ‍സമെടുക്കാൻ ബദ്ധപ്പെടുമ്പോൾ

മുല്ലപ്പൂചൂടിയ
മധുരപാൽ പാത്രമേന്തിയ
മാതള പൂമേനിയുള്ളൊരു പെണ്ണിന്റെ
അവിശുദ്ധ ബന്ധ
നാഗ സീൽക്കാരം
അറബികടലിൽ മുഴങ്ങുന്നുവോ?...

ചിന്തകൾക്ക് കടിഞ്ഞാണിടാൻ
അവസാന തുള്ളി
വോഡ്കയും അകത്താക്കുക...!!

ഇപ്പോൾ പെനീസ്വുലയിലെ
വെളിച്ചം നിനക്കണക്കാം..!!

--------------------------------




പെനീസുല:- ബർദുബൈയിലെ ഒരു നക്ഷത്ര ഹോട്ടൽ..

ജബലലി: ദുബൈയുടെ അതിർത്തി പ്രദേശമായ വ്യവസായ മേഖല,

Friday, February 3, 2012

മിനുക്കാൻ മറന്നുപോയ കവിതകൾ...

എഴുതി തീർന്നത്
മിനുക്കിയെടുക്കുക...

മിനുക്കാൻ മറന്നത്
വായിച്ചെടുക്കുമ്പോൾ

നീ വായിച്ചുപോയ
എന്റെ കവിത പോലെ

ചെമ്പരത്തി പൂവെന്നു
ചൊല്ലി പുച്ഛിച്ചു തള്ളും...!!!

Tuesday, January 31, 2012

മറന്നു വെച്ച കത്തുകൾ..

പ്രിയേ,

മണൽക്കാട് തണുത്തിരിക്കുന്നു
മരുപച്ചകളെ തഴുകി
ഈന്തപ്പനയോലകളിൽ സംഗീതമിട്ട്,
മരുഭൂമി തണുപ്പിക്കുന്ന തെന്നലിനെ
പേടിച്ച് ആളുകൾ പുതപ്പുകളിലേക്ക്
പുതഞ്ഞു കൊണ്ടിരിക്കുന്നു....

വിരഹത്തിന്റെ നെരിപ്പോടിൽ
നീറിപുകയുന്നെൻ മനം കുളിർപ്പിക്കാൻ
വ്യഥാ ശ്രമം നടത്തുന്ന
അറബിക്കാറ്റിനോട്
എനിക്ക് സഹതാപമാണ്...!!

നീയിപ്പോൾ കുംഭത്തിന്റെ ചൂടിലാണല്ലോ ?
ചുറ്റും ചൂടു പിടിച്ച സൂര്യന്മാർ
നിനക്കു ചുറ്റും തിരിയുന്നു.

മീൻ മുറിക്കുമ്പോൾ
നിന്റെ കണങ്കാൽ കണ്ട്
ചൂടു പിടിച്ച കുറിഞ്ഞിയെ മുതൽ
അകത്തും പുറത്തും
കുംഭവെയിൽ കണങ്ങളെ
തോൽ‌പ്പിക്കുന്ന നിന്റെ
മകരമാസ മാനസത്തോട്
എനിക്ക് അസൂയ തോന്നുന്നു..!!

ആറുമാസം കഴിഞ്ഞാൽ
മരുഭൂമിയിൽ ചൂടുകാലമാണ്

മരുപച്ചകൾ വറ്റി
മരുഭൂമി ചുട്ടു പഴുക്കും
ഉരുകിയൊലിക്കുന്ന ഊഷരഭൂമിയിൽ
നിന്നെപോലെ പിടിച്ചു-
നിൽക്കാൻ എനിക്കാവില്ല.

ഈന്തപഴങ്ങൾ പാകമാകുന്ന നാളിൽ
മഴക്കാലത്തിന്റെ സാന്ദ്രമായ സംഗീതത്തിൽ
നിന്റെ ഹ്യദയത്തിൽ
എന്റെ ഹ്യദയം ചേർത്തുവെക്കാൻ
മരുഭൂമിയിൽ നിന്നും മണ്ണിലേക്ക് ഞാൻ വരാം...

Monday, January 16, 2012

മതിലുകൾ..

മകൾ ജനിച്ചപ്പോൾ
മനസ്സു ഗണിച്ചത്
മതിൽ പണിയണമെന്ന്

ഒന്നരവയസ്സുകാരിയുടെ
പൂമേനിക്ക്
ബന്ധുക്കളുടെ താരാട്ടിൽ
ഭാര്യയുടെ കള്ളകണ്ണുകൊണ്ട്
ആ‍ദ്യമതിൽ..

തേനും വയമ്പും കൂട്ടി
ഹരിശ്രീ കുറിച്ചപ്പോൾ
സ്കൂളിന്റെ ചെറുമതിലിനുള്ളി-
ലൊരുമതിൽ ചിന്തയായ് ..

ഒരു വന്മമതിൽ
വിദ്യാലയാങ്കണത്തിലും
വാദ്യാരിലും...

ചീട്ട് കളിക്കുന്ന
തെമ്മാടി പാമ്പുകൾ
വലിച്ചിഴക്കുന്ന പൊന്തക്കാട്..

ഓരോ ഇടവഴിയിലും ഇടതും
വലതും നോക്കാതിരിക്കാനവളുടെ
കണ്ണിൽ മുൾ വേലികൾ കെട്ടി.

ആരോ കൊടുത്ത മധുരം
വാങ്ങിക്കഴിച്ചതിന്
മധുരമില്ലാത്ത തല്ലിൽ
മധുരത്തിനും മതിൽ പണിതു.

കിണുങ്ങി കരഞ്ഞ
മൊബൈലിനു മതിൽ
തീർത്തത് നാളെ
ഒരു ചെറു ചിത്രശലഭമായ്
പറക്കാതിരിക്കാൻ..

കുട്ടുകാരൻ നൽകുന്ന പൂവ്
ചീഞ്ഞ വടഗന്ധമുണ്ടെന്നോതി
മതിലിൽ ഉരച്ചു കൊന്നു.

നടവഴികളിൽ ,
ബസ്റ്റോപ്പിൽ,
കൂട്ടുകാരിയുടെ വീട്ടിൽ,
വീട്ടിലേക്കുള്ള വിജനമായ
പാടവരമ്പത്ത്,
മകൾകൊപ്പം പണിത മതിലിന്റെ
കടം വീട്ടാൻ
ഞാനിന്നൊരു ഭ്രാന്തൻ
മതിൽകെട്ടിനുള്ളിലാണ്....!!!

Saturday, January 14, 2012

ഗ്രീഷ്മം ഈന്തപ്പനയോട് ചെയ്യുന്നത്

മരുഭൂമിയിൽ ചുടുകാറ്റിനൊപ്പം
ഈന്തപ്പനകൾ നൃത്തം ചെയ്യും
മദാലസയായ നർത്തകിയുടെ
അതിമോഹന ഗ്രീഷ്മ നൃത്തം

ചുടുകാറ്റിൽ ഈന്തപ്പനയുടെ
വിയർപ്പിന്റെ ഗന്ധം
കാത്തിരിക്കുന്ന സൂഫിമല

ആ നൃത്ത സമാപ്തിയിൽ
ഗ്രീഷ്മം ഈന്തപ്പനയോട്
ചെയ്യാനുള്ളത് ചെയ്ത് തീർക്കുമ്പോഴാണ്
ഞാനൊരു ഈന്തപഴത്തിൽ കണ്ണു വെക്കുന്നത്

Thursday, January 12, 2012

വിരഹത്തിന്റെ പ്രായഭേദങ്ങൾ...

ശൈശവം...

=========
പൊക്കിൾ കൊടി മുറിച്ചപ്പോൾ
കേട്ട വാവിട്ട കരച്ചിൽ..

കൌമാരം...
===========
നിനക്കു പകരമെറിഞ്ഞ
ചെമന്ന മാമ്പഴത്തിനു കൊണ്ട്
ഭൂമറാംഗ് തിരികെ വരുമ്പോൾ
“പറ്റിപ്പിടിച്ചത് കണ്ടു മറന്ന
നിന്റെ രക്തക്കറ തന്നെ”

യൌവനം
=========
യാത്രപോകുമ്പോൾ
പ്രണയത്തിന്റെ കൽക്കരി
ഹ്യദയത്തിലിട്ടു ചുട്ടെടുത്ത്
ചിന്തയിൽ കറുത്ത പുക-
പറത്തിയോടുന്ന “തീ”വണ്ടി...

വാർദ്ധക്യം..
==========
“ഊന്നു വടിക്കു പച്ചിലകളോടു
പറയാനൊരു തമാശ...”

മരണം
======
“ചന്ദനത്തടി എരിഞ്ഞടങ്ങിയിട്ടും
സുഗന്ധം പരത്തിയുയർന്നു-
പോയൊരു തെക്കന്‍ കാറ്റ്”