Christmas Bell Widget

Tuesday, January 28, 2014

ലേബറാപ്പീസ്‌



ലേബറാപ്പീസ്‌
.......................

ഇന്നലെ ഫേസ്ബുക്കിൽ പുത്തൻ
ഫോട്ടോ പതിച്ചവനെ
ഇന്ന് ലേബറാപ്പീസിൽ കണ്ടു.

അവന്റെ ഫോട്ടോ പോലല്ലായിരുന്നു
അവന്റെ ചിത്രം
അവന്റെ ചിത്രം പോലല്ലായിരുന്നു
അപ്പോഴത്തെ കോലം
അവന്റെ പോസ്റ്റിനു നൂറ് ലൈക്കായിരുന്നു
എന്നിട്ടും എത്ര പണിപെട്ടാണ്‌
ഞാനെന്റെ അയൽക്കാരനെ ഓർത്തെടുത്തത്‌.

ഫേസ്ബുക്കിൽ സ്റ്റാറായ
കൂട്ടുകാരാ
ഇന്നലെ ഞാനിട്ട കമന്റ്‌
യു ആർ ദുബായ്‌ ഷൈക്‌
ഞാനിന്ന് തിരിച്ചെടുക്കുന്നു


മൂന്ന് മാസമായി കിട്ടാത്ത
നിന്റെ ശമ്പളം കിട്ടും വരെ

II

ലേബറാപ്പീസ്‌
ഒരു ലേബർ റൂമാണ്‌

ഒരാളെയും അവിടെ പ്രസവിക്കുന്നതേയില്ല
എന്നിട്ടും ഹോസ്പിറ്റലിന്റെ വരാന്തപോലെ
അവിടെയെപ്പോഴും തിരക്കാണ്‌.

ജയിച്ചിറങ്ങുന്നവരുടെ മുഖത്ത്‌
ആൺകുഞ്ഞിനെ പ്രസവിച്ച പ്രസാദം.

തോറ്റവനോ
അവസാന ശ്രമങ്ങളും
പരാജയപ്പെട്ട
കുഞ്ഞില്ലാത്തവന്റെ
ദൈന്യം.

III

സർവ്വരാജ്യതൊഴിലാളികളെ കാണണമെങ്കിൽ
നിങ്ങൾ ലേബറാപ്പീസിൽ വരണം.

അഞ്ചടിരണ്ടിഞ്ച്‌‌ പൊക്കമുള്ള ഫിലിപ്പീനിപെണ്ണ്‌
നിങ്ങളെക്കാത്ത്‌ വരാന്തയിൽ നിൽപ്പുണ്ടാകും.

അവളുടെ സൗന്ദര്യം കണ്ടാൽ
ഒരു ക്ലീനിംഗ്‌ തൊഴിലാളിയാണെന്ന് പറയുകയേയില്ല.

വസ്ത്രം കണ്ടാൽ
എണ്ണൂ് ദിർഹംസോ
ശമ്പളമെന്ന് ചോദിക്കരുത്‌.

മൂന്ന് മാസത്തെ
കിട്ടാത്ത ശമ്പളം വാങ്ങാനാണവൾഎത്തിയതെന്നു
ഊഹിച്ചാൽ നമുക്ക്‌ തെറ്റും

അർബാബ്‌ പ്ലീസ്‌ ക്യാൻസൽ മൈ ബിസയെന്ന വാക്കിലുണ്ടാകും
പുതുതായ്‌ കിട്ടിയ ജോലിയുടെ
സ്വതന്ത്ര സ്വപ്നങ്ങൾ.


സർവ്വരാജ്യതൊഴിലാളികളെ
കാണണമെങ്കിൽ
നിങ്ങൾ ലേബറാപ്പീസിൽ വരണം.

കള്ളിമുണ്ടുടുത്ത
കുറേ കറപ്പന്മാരെകാണാം
അവർ തോട്ടം തൊഴിലാളികളായ
ബംഗാളി മാമുമാരാണ്‌.

അവരിലാരും തന്നെ
അഞ്ച്‌ വർഷമായി നാട്ടിൽ പോയിട്ടില്ല.
അഞ്ച്‌ വർഷമായി തോട്ടവും വിട്ട്‌ പോയിട്ടില്ല.
എന്നിട്ടും എന്നും മീശവടിച്ച്‌
ഷാരൂഖാനായ്‌ ചമഞ്ഞ്‌ നടക്കും.

പുതിയജോലിക്ക്‌ മാറ്റം
വാങ്ങാൻ വന്നതാണെന്നു
കരുതിയാൽ
നമുക്ക്‌ തെറ്റിപ്പോകും.

ആറ്‌ മാസത്തെ ശമ്പളം കിട്ടിയാൽ
അവർ തോട്ടത്തിലേക്ക്
തന്നെ‌ തിരിച്ചു പോകും.

സർവ്വരാജ്യതൊഴിലാളികളെ
കാണണമെങ്കിൽ
ഇവിടെ വരൂ

ആംഗലേയത്തിൽ
ഒരു വാക്ക്‌ യുദ്ധം കേൾക്കുന്നില്ലേ

പൊളിഞ്ഞുപോയ വ്യാപാരത്തിലെ
റഷ്യയും ലെബനോണുമാണവർ.
പൊളിഞ്ഞുപോയ പ്രണയത്തിലെ
അമേരിക്കയും യൂറോപ്പും മറുവശത്ത്‌.
പൊട്ടിപ്പോയ വിൽപ്പന കരാറിന്റെ
സുഡാനും നൈജീരിയക്കുമിടയിൽ.

സർവ്വരാജ്യ തൊഴിലാളികളെ
കാണണമെങ്കിൽ നിങ്ങൾ
ലേബറാപ്പീസിൽ വരൂ

അടിസ്ഥാന ആവശ്യങ്ങൾക്കായ്‌
റോഡുപരോദിച്ചവരെ
ഒന്നായ്‌ കയറ്റിയയക്കുകയാണിന്ന്

ഇന്ത്യയിലേക്ക്‌
ശ്രീലങ്കയിലേക്ക്‌
പാക്കിസ്താനിലേക്ക്‌
ആഫ്രിക്കയിലേക്ക്‌

അവർ കയറിവന്ന
അതേ കാലിയിടങ്ങളിലേക്ക്‌

Monday, January 20, 2014

മത്തി




ഫിഷ്‌ മാർക്കറ്റിൽ പോയാൽ
ഒരു മന്ന് മത്തി
ഓരോ പ്രവാസിയോടുമൊപ്പം
കീശ കയറിപ്പോരും.

നാട്ടിലെ മത്തിയെപ്പോലെയല്ല
അറേബ്യൻ മത്തി
നല്ല വൃത്തി
അറബിപെണ്ണിന്റെ കണ്ണ്‌.

ഏതുവലിയ മീനെടുത്താലും
ചാവക്കാട്ടുകാരൻ പറയും
"ഒരു മന്ന് മത്തിവെക്കിഷ്ടാ
പെടക്ക്ണതാ".

വേണ്ടാന്ന് പറഞ്ഞാലും
ചെറിയൊരു സമ്മാനപ്പൊതി
തന്ന് പറഞ്ഞയക്കും.

അത്യുഷണത്തിലും
അതിശൈത്യത്തിലും
വേലിയേറ്റത്തിലും
വേലിയിറക്കത്തിലും
മത്തിക്കെന്നും മന്നിന്‌
പത്ത്‌ ദിർഹം തന്നെ.

അതുകൊണ്ടായിരിക്കാം
മാമന്റെ ഫ്രിഡ്ജിലെന്നും
മത്തി ചാകര.

2

നാട്ടിൽ നിന്ന് വരുമ്പോൾ
പെട്ടിയിലെമ്പാടും
പച്ച മാങ്ങാക്കാലം.

പിന്നെ ഒരാഴ്ച
പച്ചമത്തിയും
പച്ചമാങ്ങയും കൂടി
തിളച്ചുമറിയുന്ന
പ്രണയ ചുവപ്പ്‌.

നാട്ടിലും ഫ്ലാറ്റിലും
രാത്രി രണ്ടാളുകൾ
ഉറക്കമിളച്ച്‌ ഒരേ കിടപ്പ്‌.

3.

അജ്മാനിലെ ഫിഷ്‌ മാർക്കറ്റിൽ
കറുകറുത്തൊരു മീങ്കാരനുണ്ട്‌.

പണ്ട്‌ ഉമ്മ മീൻ വാങ്ങിയിരുന്നവൻ
വിസകിട്ടി കയറിപ്പോന്നതാകുമോ?.
ചോദിക്കാൻ പലവട്ടം തുനിഞ്ഞതാണ്‌.

"ഹേയ്‌ നാട്ടിലൊന്നും
ഇപ്പണി ഞാൻ ചെയ്തിട്ടില്ലയെന്ന്"
പറഞ്ഞാൽ മുഖം വാടും

ഇന്ന് മീങ്കാരൻ
വന്നില്ലല്ലോയെന്ന്
ഉമ്മ പൂച്ചകണ്ണനോട്‌
പരിഭവം പറയും.

4

മറ്റ്‌ മീനുകളെപ്പോലെയല്ല
പൊരിക്കുമ്പോഴാണ്‌
മത്തിയുടെ ആത്മാവ്‌ പറന്നുപോകുക.

പറന്ന് പറന്ന്
ആത്മാവ്‌ ഒന്നാം നിലയിലെ
എല്ലാ ഫ്ലാറ്റുകളുടെയും
വാതിൽ മുട്ടും.

എന്നെ അകത്ത്‌ കയറ്റൂ
കയറ്റൂവെന്ന്
പലഭാഷയിൽ മൊഴിയും

ആരും തുറന്നില്ലെങ്കിലും
അകത്തു കടക്കും
വികൃതിപ്പിള്ളേരുമൊത്ത്‌
കാർട്ടൂൺ കാണും.

ബഡ്രൂമിൽ ഒളിഞ്ഞുനോക്കും
മത്തി അവന്റ്ര് പൂർവ്വകാല
ജലകേളികളോർക്കും.

വെള്ളത്തിൽ നിന്ന്
വന്നശേഷം ഒന്ന് നല്ലപോലെ
കുളിച്ചില്ലല്ലോയെന്ന് പറഞ്ഞ്‌
ബാത്ത്‌ റൂമിൽ കയറും.

മനുഷ്യന്‌ ഒരു ആമുഖം
ഇപ്പോഴാണോ വായിക്കുന്നതെന്ന്
കളിയാക്കി പുസ്തകമെടുത്ത്‌
ആടുക്കളയിലേക്കോടും.

തിരഞ്ഞ്‌ ചെന്നാൽ കാണില്ല
മത്തിയുടെ ആത്മാവ്‌
അടുക്കളയിൽ നിന്നും തുടങ്ങി
അടുക്കളയിൽ അവസാനിക്കുന്ന
ഏതോ മാന്ത്രികന്റേതാണ്‌.

ചീചട്ടിയിലെ കരക്കടിഞ്ഞ
കറുത്ത ഉടലോർമ്മകൾ
കൈകൊണ്ട്‌ വടിച്ച്‌
നക്കി നക്കി ഞാൻ തിരിഞ്ഞു നടക്കും