Christmas Bell Widget

Tuesday, November 22, 2011

ഭീകരവാദികളുടെ അച്ഛനമ്മമാർ...



‘ഞാൻ ഷമീമ കൌസർ‘
എന്നെ നിങ്ങളറിയില്ല,
മകളെയറിയും അപ്പോൾ
മുംബ്രയിലെയാളുകളെ പോലെ
നിങ്ങളെന്നെ വിളിക്കുന്നത്
തീവ്രവാദിയുടെ അമ്മയെന്നായിരിക്കും

എന്റെ മകൾ ഇസ്രത്ത്
സൽവാർ കമ്മീസിൽ പൂക്കൾ
നെയ്തെടുക്കാറുണ്ടായിരുന്നു.
ആ പൂക്കൾ വിരിയുന്നതിനു മുന്നേ
അവളടർന്നു വീണത് ,പിന്നെ
തീവ്രവാദിപ്പൂക്കളെന്നു വിളിച്ചത്
നിങ്ങൾക്ക് ഓർത്തെടുക്കാൻ കഴിയും

ഇന്നു വൈകുന്നേരങ്ങളിൽ
ട്യൂഷനുവരാൻ കുട്ടികളോ
അവർക്കു പാടിക്കൊടുക്കാൻ
ഇസ്രത്തൊയില്ല, മൂലയിലെ
പഴയ ‘ഉഷ’ മെഷീനിൽ
ഞാനാരുടെയും കാലടി പതിപ്പിക്കാറുമില്ല.
അന്നും ഇടക്കിടക്കു വന്നിരുന്ന
വാടക മുതലാളി മാത്രം
ദാക്ഷിണ്യമില്ലാതെ വന്നു പോകുന്നു

ഞാൻ ഗോപിനാഥൻ പിള്ള
എന്നെ നിങ്ങളറിയില്ല
മകന്റെ പേരുപറഞ്ഞാൽ
വടക്കാട്ടുശ്ശേരി പോലുമീ പിള്ളചേട്ടനെ
വിളിക്കുന്നത് ഭീകരവാദിയുടെ അഛനെന്ന്’

എന്റെ പ്രാണ പുത്രൻ പ്രാണേഷ്
മതം മാറി ജാവേദായിട്ടും
രക്തബന്ധ വേരറുക്കാതിരുന്നത്
മതം മനുഷ്യന്റെ കാലടിയിലും
സ്നേഹം ശരീരത്തിലാകമാനവുമെന്ന
ബോധം ശിരസ്സിലുള്ളതുകൊണ്ടാണ്

കൊച്ചുമോനേയും കൂട്ടി
ഞാനവനു വാങ്ങിയ വസ്ത്രത്തിൽ
രക്തം പടർന്നു കിടന്നപ്പോൾ കട്ടപിടിച്ചത്
ഈ വ്യദ്ധന്റെ ചുടു ചോരയാണ്..

പൊതിച്ച തേങ്ങ ബോംബെല്ലെന്നും
കറുത്ത പൊന്നിൻ പൊടി
ദാനേദാര്‍ ബാരിത് ല്ലെന്നും
ഞങ്ങൾ ഭീകരാവാദികളുടെ
അഛനമ്മമാരെല്ലെന്നും കേട്ട്
ഇസ്രത്തും പ്രാണേഷും സ്വർഗ്ഗത്തിലിരുന്നു
ചിരിക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്

ഈ തിരക്കിനിടയിൽ
ഞങ്ങൾ മറന്നുപോയ ഒന്നുണ്ട്
മക്കൾ നഷ്ടപ്പെട്ട വേദനയിൽ
ഞങ്ങളിനി മനം പിടഞ്ഞൊന്നു കരയട്ടെ...!!!
==================================================

കടപ്പാട്

http://www.madhyamam.com/weekly/185

2 comments:

  1. ഷാഫി ..ഓരോ പോസ്റ്റിനും ഇടയില്‍ ഇത്തിരി ഗ്യാപ്പ് കൊടുക്കൂ ..ഇല്ലെങ്കില്‍ വായിക്കാന്‍ ആളുണ്ടാവില്ല..!

    ReplyDelete
  2. ആദ്യമായിട്ടാ കൊമ്പന്‍ ഇവിടെ എത്തുന്നത് നല്ല പ്രസക്തമായ ആശയം അവതരണവും കൊള്ളാം, ആശംസകള്‍

    ReplyDelete